കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന സംഘങ്ങൾക്ക് പലിശത്തുകയുടെ 5% ഇൻസെന്റീവ്
Friday, September 19, 2025 10:51 PM IST
തിരുവനന്തപുരം: കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന സംഘങ്ങൾക്കു പലിശ തുകയുടെ 5% തിരികെ നൽകുമെന്ന് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കൽ. തിരുവനന്തപുരം അൽസാജ് കൺവൻഷൻ സെന്ററിൽ നടന്ന കേരള ബാങ്കിന്റെ 2024-25 വർഷത്തെ വാർഷിക പൊതുയോഗത്തിലായിരുന്നു പ്രഖ്യാപനം.
സംഘങ്ങൾക്ക് അനുവദിച്ച് നൽകുന്ന ജനറൽ ബാങ്കിംഗ് കാഷ് ക്രെഡിറ്റ് (GBCC) വായ്പകളുടെ പലിശ 10.25 ശതമാനത്തിൽനിന്ന് 9.75 ശതമാനമായും സംഘങ്ങൾക്കു നൽകുന്ന ഗോൾഡ് ലോൺ കാഷ് ക്രെഡിറ്റ് വായ്പ പലിശ ഒന്പത് ശതമാനത്തിൽനിന്ന് 8.90 ശതമാനമായും കുറച്ചിട്ടുണ്ട്. സംഘങ്ങളുടെയും വ്യക്തികളുടെയും 15 ലക്ഷം രൂപയ്ക്കു മുകളിലുള്ള ബൾക്ക് നിക്ഷേപങ്ങൾക്കു 0.5% പലിശ കൂടുതൽ നൽകിവരുന്നു.
2020 നവംബറിൽ ചുമതലയേറ്റ കേരള ബാങ്കിന്റെ തെരഞ്ഞെടുത്ത ആദ്യ ഭരണസമിതിയുടെ കാലാവധി ഈ വർഷം അവസാനിക്കുകയാണ്. ഈ അഞ്ചു വർഷത്തെ പ്രവർത്തനത്തിലൂടെ ബിസിനസിൽ 19,912 കോടി രൂപയാണ് വർധിച്ചത്. 2019-20ൽ 1,01,194 കോടി രൂപയായിരുന്ന ബിസിനസ് 2024-25ൽ 1,21,106 കോടി രൂപയായി വർധിച്ചിട്ടുണ്ട്.
ബാങ്കിന്റെ വായ്പാ ബാക്കിനിൽപ്പ് നിലവിൽ 51,000 കോടി രൂപയ്ക്കു മുകളിലാണ്. ഇതിൽ 27% തുക ബാങ്കിന്റെ അഞ്ചര ലക്ഷത്തിലധികം വരുന്ന കാർഷിക വായ്പാ ഇടപാടുകാർക്കാണു വിതരണം ചെയ്യുന്നത്. 12% തുക സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ മേഖലയ്ക്കും 25% തുക പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കുമാണ് അനുവദിച്ചിട്ടുള്ളത്.
14 വ്യത്യസ്ത സോഫ്റ്റ്വേറിൽ പ്രവർത്തിച്ചിരുന്ന ബാങ്കിന്റെ ഐടി സംയോജനം വളരെ വേഗം പൂർത്തികരിച്ച് യുപിഐ സേവനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ മൊബൈൽ ബാങ്കിംഗ് സേവനങ്ങളും 2023 മുതൽ കേരള ബാങ്ക് വഴി സഹകരണ മേഖലയിലെ ഉപഭോക്താക്കൾക്കു നൽകാൻ കഴിഞ്ഞിട്ടുണ്ട്. ചുരുങ്ങിയ കാലംകൊണ്ട് എട്ടു കോടിയിലധികം ഇടപാടുകളിലായി 16,000 കോടിയിലധികം രൂപയുടെ ഇടപാടുകൾ ബാങ്കിന്റെ യുപിഐ സേവനം വഴി നടന്നുകഴിഞ്ഞു.
70,763.11 കോടി രൂപയുടെ നിക്ഷേപമാണ് കേരള ബാങ്കിലുളളത്. ബാങ്ക് നിലവിൽ നടപ്പാക്കുന്ന 100 ദിന സ്വർണപ്പണയ വായ്പാ കാമ്പയിനിലൂടെ 57 ദിവസംകൊണ്ട് സ്വർണപ്പണയ വായ്പയിൽ 1,267 കോടി രൂപയുടെ വർധനവാണ് ഉണ്ടായത്.
സംഘത്തിലെ 1,351 പ്രതിനിധികൾ പങ്കെടുത്ത പൊതുയോഗത്തിൽ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ. കണ്ണൻ സ്വാഗതം പറഞ്ഞു. പ്രവർത്തന റിപ്പോർട്ട് അവതരണം ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ നിർവഹിച്ചു.