കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നറുകള്‍ പോര്‍ട്ടിലേക്ക് മാറ്റിത്തുടങ്ങി
Wednesday, May 28, 2025 1:07 AM IST
കൊല്ലം: കൊച്ചിയിൽ കടലിൽ അപകടത്തില്‍പ്പെട്ട കപ്പലില്‍നിന്നും ജില്ലയുടെ വിവിധ തീരദേശ മേഖലകളില്‍ വന്നടിഞ്ഞ കണ്ടെയ്നറുകള്‍ സുരക്ഷിതമായി നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു.
ആലപ്പാട്, നീണ്ടകര, ശക്തികുളങ്ങര, കൊല്ലം വെസ്റ്റ്, ഇരവിപുരം, പരവൂര്‍ വില്ലേജുകളുടെ പരിധിയിലായി 41 കണ്ടെയ്നറുകൾ വന്നടിഞ്ഞു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ശക്തമായ കാറ്റും മഴയും കണ്ടെയ്നറുകള്‍ നീക്കം ചെയ്യുന്നതിന് തടസമാകുന്നുണ്ട്. അപകടത്തില്‍പ്പെട്ട കപ്പലിന്റെ ഉടമകളായ എംഎസ്സി കമ്പനി കണ്ടെയ്നറുകള്‍ നീക്കം ചെയ്യുന്നതിനു വാട്ടര്‍ ലൈന്‍ എന്ന കമ്പനിക്കാണ് കരാര്‍ നല്‍കിയിട്ടുള്ളത്.
ക്രെയിന്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് എത്താൻ പറ്റാത്ത പ്രദേശങ്ങളിലാണു ബഹുഭൂരിപക്ഷം കണ്ടെയ്നറുകളും അടിഞ്ഞത്. ഇതിനാല്‍ ആദ്യഘട്ടത്തില്‍ കരമാര്‍ഗം നീക്കം ചെയ്യുന്നതിനുള്ള പ്ലാൻ ഉപേക്ഷിച്ച് കടല്‍ മാര്‍ഗം കൊല്ലം പോര്‍ട്ടിലേക്കു വലിച്ചുകൊണ്ടുപോകാനായിരുന്നു ശ്രമം. എന്നാല്‍, പ്രതികൂല കാലാവസ്ഥ കാരണം ഇത് ഉപേക്ഷിച്ചു. തുടര്‍ന്ന് കണ്ടെയ്നറുകള്‍ മുറിച്ച് കഷണങ്ങളാക്കി കരമാര്‍ഗം കൊല്ലം പോര്ട്ടിലെത്തിക്കാനാണ് തീരുമാനം.
ജില്ലാ ഭരണകൂടത്തെ സഹായിക്കുന്നതിനു രാസ ദുരന്തപ്രതികരണത്തില്‍ വൈദഗ്ധ്യം നേടിയ ദേശീയ ദുരന്ത പ്രതികരണ സേനയുടെ പ്രത്യേക സംഘവും ജില്ലയില്‍ എത്തിച്ചേര്‍ന്നു. തീരത്തടിഞ്ഞ കണ്ടെയ്നറുകള്‍ പരിശോധിക്കുന്നതിനായി കസ്റ്റംസ് അധികൃതരും ജില്ലയില്‍ തങ്ങുന്നുണ്ട്.
തങ്കശേരിക്ക് സമീപം ഒഴുകി നടന്ന കണ്ടെയ്നര്‍ മത്സ്യബന്ധന ബോട്ടില്‍ കെട്ടിവലിച്ച് ഇന്നലെ ഉച്ചയോടെ പോര്‍ട്ടിലെത്തിച്ചു. പോര്‍ട്ടിലെ ക്രെയിന്‍ ഉപയോഗിച്ച് ഇത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഈ കണ്ടെയ്നറില്‍ പോളിഎത്തിലീനിന്റെ ചാക്കുകളാണ് ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം രാത്രി വൈകി കൊല്ലം ബീച്ചിന് സമീപം തീരത്തടിഞ്ഞ കണ്ടെയ്നറില്‍ മലേഷ്യന്‍ തേക്ക് തടികളാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതറിഞ്ഞ് പ്രദേശവാസികളെത്തി അവ കടത്തിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും പള്ളിത്തോട്ടം പോലീസെത്തി തടഞ്ഞു. കടത്താന്‍ ശ്രമിച്ച രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
തീരത്തടിഞ്ഞ ഭൂരിഭാഗം കണ്ടെയ്നറുകളും ശൂന്യമാണ്. ചിലതില്‍ അപകടകരമല്ലാത്ത വസ്തുക്കളും കണ്ടെത്തിയിരുന്നു. കൂടുതല്‍ കണ്ടെയ്നറുകള്‍ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളില്‍ ജാഗ്രത തുടരുകയാണ്.
അതേസമയം, കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നറുകള്‍ മാറ്റാന്‍ കൂടുതല്‍ സമയം വേണമെന്ന് വിദഗ്ധര്‍ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസിനെ അറിയിച്ചു. സാങ്കേതിക ഉപകരണങ്ങള്‍ കൊണ്ടുവരാനും കണ്ടെയ്നറുകള്‍ പല ഭാഗങ്ങളാക്കി കരയില്‍ എത്തിക്കാനും കൂടുതല്‍ സമയം ആവശ്യമാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.