ജിഎസ്ടി വകുപ്പ് പരിശോധന നടത്തി
Wednesday, May 28, 2025 2:36 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വ്യാജ ഡീസൽ നിർമാണ കേന്ദ്രങ്ങളിലും വില്പന കേന്ദ്രങ്ങളിലും ‘ഓപ്പറേഷൻ ഫുവേഗോ മറീനോ’ എന്ന പേരിൽ ജിഎസ്ടി വകുപ്പ് വ്യാപക പരിശോധന നടത്തി.
കേരളത്തിലെ വിവിധ ജില്ലകളിലായി അൻപതിൽപ്പരം കേന്ദ്രങ്ങളിൽ നടന്ന പരിശോധനയ്ക്ക് 400-ഓളം ഉദ്യോഗസ്ഥർ പങ്കെടുത്തു. സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗം സെർച്ച് നടത്തി.
പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും വാഹനങ്ങളുടെയും മെഷീനുകളുടെയും എൻജിനുകൾക്കു കേടുവരുത്തുന്നതുമായ വ്യാജ ഡീസൽ മുന്പ് മറ്റ് സംസ്ഥാനങ്ങളിൽ വ്യാപകമായിരുന്നു. ഇവർ മാർക്കറ്റ് കേരളത്തിലേക്കു വ്യാപിപ്പിക്കാൻ ശ്രമിക്കുകയാണ്.
ആദ്യ പടിയായി മത്സ്യ ബന്ധന ബോട്ടുകൾക്കാണ് ഇവർ വ്യാജ ഡീസൽ വിതരണം ചെയ്യുന്നത്. ചില തീരദേശ ഡീസൽ പന്പുകൾ വഴിയും അനധികൃത യാർഡുകൾ വഴിയുമാണ് ഇത് വിറ്റു കൊണ്ടിരിക്കുന്നത്.