മാനേജരെ മര്‍ദിച്ചെന്ന കേസ് ; മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി ഉണ്ണി മുകുന്ദന്
Wednesday, May 28, 2025 2:36 AM IST
കൊച്ചി/കാക്കനാട് : മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദന് എറണാകുളം സെഷന്‍സ് കോടതിയിൽ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കി. പരാതിക്കാരന് ഉന്നയിക്കുന്ന ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണു പരാതി. പരാതിക്കാരൻ മുമ്പ് തനിക്കൊപ്പം ജോലി ചെയ്തിരുന്നു. എന്നാല്‍ തന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പിരിച്ചുവിട്ടു.
അതിന്റെ പ്രതികാരമാണ് ഈ പരാതി. തനിക്കെതിരേ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ശാരീരികമായി ഉപദ്രവിച്ചുവെന്നത് വാസ്തവവിരുദ്ധമായ കാര്യമാണെന്നും ഹര്‍ജിയിൽ പറയുന്നു. ഹര്‍ജി ഇന്നു പരിഗണിച്ചേക്കും.
നടന് ടോവിനോ തോമസ് നായകനായ ‘നരിവേട്ട’ എന്ന സിനിമയെ പ്രശംസിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് ഉണ്ണി മുകുന്ദന് തന്നെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായാണു നടന്റെ മാനേജര്‍ വിപിന്‍ കുമാര്‍ പോലീസിനു നല്കിയ പരാതി. ഇതില്‍ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും മര്‍ദിച്ചതായി തെളിവില്ലെന്നാണ് പോലീസ് പറയുന്നത്.
വിപിന്‍ താമസിക്കുന്ന കാക്കനാട്ടെ ഫ്ലാറ്റിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ നടനുമായി വാക്കേറ്റം മാത്രമാണു നടന്നത്. തിങ്കളാഴ്ച രാത്രിയാണ് വിപിന്‍ പരാതിയുമായി ഇന്‍ഫോപാര്‍ക്ക് പോലീസിനെ സമീപിച്ചത്. രാത്രിയിൽത്തന്നെ ഇയാളുടെ മൊഴി പോലീസ് രേഖപ്പെടുത്തി
. തുടര്‍ന്ന് ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തു. വിപിന്‍ നല്കിയ മൊഴിപ്രകാരം വിപിന്‍ താമസിക്കുന്ന ഫ്ലാറ്റിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചെങ്കിലും നടന് കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല.
തിങ്കളാഴ്ച രാവിലെ തന്റെ ഫ്ലാറ്റില്‍നിന്നു പാര്‍ക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചതായാണു മൊഴി . എന്നാല്‍ വാക്കേറ്റമുണ്ടായതല്ലാതെ താന്‍ വിപിനെ മര്‍ദിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദനും പോലീസിന് മൊഴി നല്കി. താനും ടോവിനോ തോമസും തമ്മില്‍ നല്ല ബന്ധമാണുള്ളതെന്നും തന്നെ മോശക്കാരനാക്കി ചിത്രീകരിക്കാനാണു വിപിന്‍ ശ്രമിച്ചതെന്നും ഉണ്ണി മുകുന്ദന് പറയുന്നു.