കാലവർഷക്കെടുതി: തകർന്നത് 607 വീടുകൾ; നാലു മരണം
Wednesday, May 28, 2025 2:36 AM IST
തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തു വ്യാപക നാശനഷ്ടം. മരം പിഴുതുവീണ് അടക്കം സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി 607 വീടുകളാണു തകർന്നത്. 21 വീടുകൾ പൂർണമായും 586 വീടുകൾ ഭാഗികമായും തകർന്നു.
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസംകൂടി കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥ പ്രവചനം. കാലവർഷക്കെടുതിയെത്തുടർന്ന് നാലു ജീവനുകൾകൂടി കഴിഞ്ഞ ദിവസം നഷ്ടമായി. കോഴിക്കോട്ട് രണ്ടു പേരും ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവുമാണു മരിച്ചത്. ഒരാളെ കാണാതായി. 22 പേർക്കു പരിക്കേറ്റു.
തിങ്കളാഴ്ച വൈകുന്നേരം മുതൽ ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കാണിത്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയും ചുഴലിക്കാറ്റുമാണുണ്ടായത്. ചുഴലിക്കാറ്റിനെത്തുടർന്നാണ് വൻതോതിൽ നാശനഷ്ടമുണ്ടായത്.
ഒട്ടേറെ സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകിയതിനെ ത്തുടർന്ന് ഗതാഗത തടസവുമുണ്ടായി. ട്രെയിൻ ഗതാഗതത്തെയും കാലവർഷക്കെടുതി ബാധിച്ചു. ഒട്ടേറെ ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തുന്നത്.