കണ്ടെയ്നറുകൾ തിരുവനന്തപുരത്തെ വിവിധ തീരങ്ങളിൽ
Wednesday, May 28, 2025 2:36 AM IST
തിരുവനന്തപുരം: അറബിക്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പലിൽനിന്നുള്ള കണ്ടെയ്നറുകൾ തിരുവനന്തപുരം ജില്ലയിലെ വിവിധ തീരങ്ങളിൽ അടിഞ്ഞു. രൂക്ഷമായ കടലാക്രമണത്തെത്തുടർന്ന് ചില കണ്ടെയ്നറുകൾ തകർന്ന നിലയിലാണ്.
തകർന്ന കണ്ടെയ്നറുകളിൽ പോളിത്തീൻ നിർമാണത്തിന് ഉപയോഗിക്കുന്ന നേരിയ തരി രൂപത്തിലുള്ള (ഗ്രാനുളുകൾ) വസ്തുക്കൾ കടലിൽ പരന്നൊഴുകി. തിരുവനന്തപുരം ജില്ലയുടെ ഇടവ, വർക്കല, ഓടയം, അഞ്ചുതെങ്ങ്, അയിരൂർ, തുന്പ, വലിയവേളി പ്രദേശങ്ങളിലാണു പ്രധാനമായും കണ്ടെയ്നറുകളും തകർന്ന നിലയിലുള്ള ഇവയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയത്.
ഇന്നലെ രാവിലെയോടെ വർക്കല പാപനാശം, ഇടവ മാന്തറ, ഓടയം തീരമേഖലകളിലാണു കണ്ടെയ്നറുകൾ ഒഴുകിനടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇവയിൽനിന്ന് പോളിത്തീൻ നിർമാണത്തിനുള്ള അസംസ്കൃത വസ്തുവായ തരി രൂപത്തിലുള്ളവ കവറുകളിൽ ഒഴുകി നടന്നു. കുവൈറ്റിൽ നിർമിച്ച ഗ്രാനുകളുടെ കവറുകളാണു കടലിൽ ഒഴുകിയത്. പിന്നീട് രൂക്ഷമായ തിരയിൽ കവറുകൾ പൊട്ടി തരികൾ കടലിലും തീരങ്ങളിലുമായി പരന്നു.
അഞ്ചുതെങ്ങ്, മാന്പള്ളി, മുതലപ്പൊഴി തീരങ്ങളിൽ കണ്ടെയ്നറിനുള്ളിലെ പാഴ്സലുകൾ ഒഴുകി നടക്കുന്നതായി കോസ്റ്റൽ പോലീസിനു വിവരം ലഭിച്ചു. പിന്നീട് തുന്പയിൽ തകർന്ന നിലയിലുള്ള കണ്ടെയ്നർ കണ്ടെത്തി. വലിയവേളി, തുന്പ മേഖലകളിലായാണ് ഇതിന്റെ ഭാഗങ്ങൾ കണ്ടത്.
ചരക്കുകപ്പൽ മുങ്ങിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ നീക്കം ചെയ്യാനുള്ള നടപടി തുടങ്ങി. കൊല്ലം തീരത്തു മാത്രമായി 35 കണ്ടെയ്നറുകളാണു കണ്ടെത്തിയത്.
കടലിൽ പരന്നൊഴുകിയ രാസവസ്തുക്കൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ഇനിയും പൂർണമായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, ഇനിയും കൂടുതൽ കണ്ടെയ്നറുകൾ അടിയാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇതേത്തുടർന്ന് തീരപ്രദേശങ്ങളിൽ ജാഗ്രത തുടരുന്നു.