ആറാട്ടുപുഴ തീരത്ത് കണ്ടെയ്നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിൻ ചത്തുപൊങ്ങി
Thursday, May 29, 2025 12:19 AM IST
ഹരിപ്പാട്: ആറാട്ടുപുഴ തീരത്ത് കണ്ടെയ്നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിൻ ചത്തുപൊങ്ങി. ബുധനാഴ്ച രാവിലെ പതിനൊന്നോടെ കണ്ടെയ്നർ അടിഞ്ഞ തറയിൽക്കടവിൽനിന്ന് 200 മീറ്ററോളം തെക്കുമാറി അഴീക്കോടൻ നഗറിനു സമീപമാണ് ഡോൾഫിന്റെ ജഡം കണ്ടത്.
ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കടപ്പുറങ്ങൾ വൃത്തിയാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തീരം സന്ദർശിച്ച നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജിലെ സുവോളജി വിഭാഗം മേധാവി എസ്. ഷീലയാണ് ഡോൾഫിനെ ചത്തനിലയിൽ കാണുന്നത്. ഏഴരയടി നീളമുളള ഡോൾഫിനാണ് ചത്തത്. ജഡം അഴുകിത്തുടങ്ങിയിരുന്നു.
പഞ്ഞിത്തുണി നിറച്ച കണ്ടയ്നറാണ് ആറാട്ടുപുഴയിൽ അടിഞ്ഞത്. പഞ്ഞിത്തുണി ഭക്ഷിച്ചതാകാം ചാകാൻ കാരണമെന്നാണ് കരുതുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ ഇക്കാര്യം വ്യക്തമാകൂ.