കാട് കാണാൻ വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
1547234
Thursday, May 1, 2025 6:10 AM IST
സുൽത്താൻ ബത്തേരി: വേനൽ മഴയിൽ കാട് പച്ചപ്പണിഞ്ഞതോടെ കാടും വന്യജീവികളെയും കാണുന്നതിനായി സഞ്ചാരികളുടെ ഒഴുക്കാണ് വയനാട്ടിലേയ്ക്ക്. വയനാട് വന്യജീവിസങ്കേതത്തിലെ മുത്തങ്ങയിൽ ഏപ്രിലിൽ പതിനായിരത്തോളം പേരാണ് കാട് കണ്ട് മടങ്ങിയത്. ഇതിൽ അറുപത്തിയാറ് വിദേശികളും ഉൾപ്പെടും. 18ലക്ഷത്തോളം രൂപയുടെ വരുമാനമാണ് ഈ ഇനത്തിൽ വനം വകുപ്പിന് ലഭിച്ചത്.
വനത്തിലൂടെയും ദേശീയപാതയിലൂടെയും പതിനാല് കിലോമീറ്റർ ദൂരത്തിലാണ് മുത്തങ്ങയിൽ കാനന യാത്ര നടത്തുന്നത്. വേനൽമഴയിൽ കാട് പച്ചപ്പണിയുകയും മധ്യവേനലവധിയും ആഘോഷദിനങ്ങളും ഒന്നിനുപുറകെ ഒന്നായി എത്തുകയും ചെയ്തതോടെ വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ഇതിൽ കൂടുതൽപേരും വയനാടിന്റെ കനാനനഭംഗി ആസ്വദിക്കാനായാണ് എത്തുന്നത്.
വയനാട് വന്യജീവിസങ്കേതത്തിലെ മുത്തങ്ങയിലെത്തി കാടും കാട്ടുമൃഗങ്ങളെയും കണ്ട് സഞ്ചാരികൾ സന്തോഷത്തോടെയാണ് മടങ്ങുന്നത്. രാവിലെ ആറ് മുതൽ പത്ത് വരെയും വൈകുന്നേരം മൂന്ന് മുതൽ ആറ് വരെയുമാണ് പ്രവേശനം. രാവിലെ എട്ട് വീതം ബസും ജീപ്പും വൈകുന്നേരം ആറ് ബസും എട്ട് ജീപ്പുമാണ് സഞ്ചാരികളുമായി കാട് ചുറ്റുക.