ഭീതിയിലായി മലയോരം : കല്ലേലി യുപി സ്കൂൾ പരിസരത്തും കാട്ടാന
1568784
Friday, June 20, 2025 3:24 AM IST
പത്തനംതിട്ട: കോന്നി കല്ലേലി ജിജെഎം യുപിസ്കൂളിനു സമീപത്ത് കാട്ടാനക്കൂട്ടം. ഇന്നലെ രാവിലെ 6.30ഓടെയാണ് ആനക്കൂട്ടത്തെ സ്കൂളിനു സമീപത്തായി കണ്ടെത്തിയത്. സ്കൂൾ കെട്ടിടത്തിനു പിൻഭാഗത്തായുള്ള മതിലും കൃഷിയിടവും നശിപ്പിച്ചു. സ്കൂളിനു പിന്നിലായുള്ള കന്പിവേലിയും തകർത്തു.
ആന ഇറങ്ങിയതറിഞ്ഞതോടെ ഭീതിയിലാണ് ഇന്നലെ സ്കൂൾ പ്രവർത്തിച്ചത്. സമീപത്തെ റബർ തോട്ടത്തിൽകൂടി ഇറങ്ങി വന്ന ആനക്കൂട്ടം കല്ലേലി തോട്ടാവള്ളിൽ സി.എസ്. ജോയിയുടെ വാഴത്തോട്ടത്തിലെത്തി കൃഷി നശിപ്പിച്ച ശേഷം മൺതിട്ട ഇടിച്ചിറങ്ങി റോഡിലൂടെ വനത്തിലേക്ക് തിരിച്ചുപോകുകയായിരുന്നു.
കല്ലേലി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ജിഫിനാണ് പുലർച്ചെ ആനയെ കാണുന്നത്. സ്കൂളിനുസമീപത്ത് താമസിക്കുന്ന ജിഫിൻ പുലർച്ചെ കൂട്ടുകാരനൊപ്പം സൈക്കിളിൽ പോകുമ്പോൾ ആന റബർ തോട്ടത്തിൽ കൂടി ഇറങ്ങി വരുന്നതാണ് കണ്ടത്. പിന്നീട് കുട്ടികൾ സമീപവാസികളെ വിവരം അറിയിക്കുകയും ഇവർ സ്ഥലത്ത് എത്തുമ്പോൾ സ്കൂളിനു സമീപത്തായി നാല് ആനകൾ നിലയുറപ്പിച്ചത് കാണുകയായിരുന്നു. ഏറെ നേരത്തിനുശേഷമാണ് ആനകൾ കാടു കയറിയത്.
കാട്ടാന സ്കൂളിന് സമീപം വരെ എത്തിയതോടെ ഭീതിയിലാണ് കുട്ടികളും അധ്യാപകരും. സ്കൂളിന് സമീപത്തായി അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്. വായനദിനം പരിപാടികളുൾപ്പെടെ ഇന്നലെ ആന ഭീതിയിലാണ് സ്കൂളിൽ ക്രമീകരിച്ചത്.
കല്ലേലി ഭാഗത്ത് ഉള്ള സ്കൂൾ കുട്ടികൾ അടക്കം ആനക്കൂട്ടം ഇറങ്ങിയ വഴിയിൽ കൂടിയാണ് സ്കൂളിലേക്ക് എത്തുന്നത്. ആനകൾ സ്ഥിരമായി ഇറങ്ങി തുടങ്ങിയതോടെ ഭീതിയിലാണ് രക്ഷിതാക്കളും. ഇതാദ്യമായാണ് സ്കൂളിനു സമീപത്ത് കാട്ടാന എത്തുന്നതെന്ന് അധ്യാപകരും പറയുന്നു. സ്കൂളിലെക്കെത്തേണ്ട അധ്യാപകരും ആനയുടെ സാന്നിധ്യം കഴിഞ്ഞദിവസങ്ങളിൽ കണ്ട പാതകളിലൂടെയാണ് സഞ്ചരിക്കുന്നത്.
കോന്നി തഹസിൽദാരും വനപാലകരും ഇന്നലെ സ്ഥലം സന്ദർശിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് രക്ഷിതാക്കളും അധ്യാപകരും അധികൃതരോട് ആവശ്യപ്പെട്ടു.
കൃഷിയിടങ്ങൾ തേടി കാട്ടാന
ജനവാസ മേഖലയിലെ ഇഷ്ടഭക്ഷണം തേടിയാണ് കാട്ടാനക്കൂട്ടം സ്ഥിരമായി എത്തുന്നത്. ഏത്തവാഴ, തെങ്ങ് തുടങ്ങിയവ വ്യാപകമായി നശിപ്പിക്കുകയാണ്. ചക്ക ലഭ്യമായ പ്രദേശങ്ങളിലേക്കാണ് ആന ആദ്യം എത്തിയിരുന്നത്. ശല്യം രൂക്ഷമായതോടെ ചക്ക പൂർണമായി പ്രദേശവാസികൾ വെട്ടിക്കളഞ്ഞു. ഏത്തവാഴ കൃഷി തേടിയാണ് ഇപ്പോൾ ആന അധികമായും എത്തുന്നത്.
കാർഷിക മേഖലകളിലെത്തിയാഇത് പൂർണമായും തിന്നശേഷമേ ആന മറ്റൊരിടം തേടുകയുള്ളൂവെന്ന് വനപാലകർ പറയുന്നു. വൻനാശമാണ് ഈ പ്രദേശങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ ആനക്കൂട്ടം വരുത്തിയത്.
കല്ലേലി റോഡിൽ കാട്ടാന ഇറങ്ങുന്നത് പതിവായതോടെ കല്ലേലി പാലം മുതൽ ഞണവാൽ ചെക് പോസ്റ്റ് വരെയുള്ള കാട് വനംവകുപ്പ് തെളിച്ചു. വയക്കര വന സംരക്ഷണ സമിതിയുടെ കൂടി സഹകരണത്തിലാണ് റോഡരികിലെ കാട് വെട്ടി മാറ്റുന്നത്. ജനവാസ മേഖലയിൽ പട്ടാപകൽപോലും കാട്ടാനയുടെ സാന്നിധ്യം ഉണ്ടായതിനേ തുടർന്നാണ് നടപടി. റോഡരികിൽ കാട്ടാന നിൽക്കുന്നത് ശ്രദ്ധയിൽ പെടാതെ വാഹന യാത്രക്കാർ ആനയുടെ മുന്നിൽ അകപ്പെടുന്നത് പതിവായിരുന്നു.
ആനകൾ റോഡ് മുറിച്ചു കടക്കുന്ന ഭാഗങ്ങളിൽ സൂചന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും കല്ലേലി റോഡിൽ കാട്ടാന ഇറങ്ങിയിരുന്നു.
കുളത്തുമണ്ണിൽ വീണ്ടും കൃഷി നശിപ്പിച്ചു
കുളത്തുമണ്ണിൽ കാട്ടാനക്കൂട്ടം കഴിഞ്ഞദിവസം രാത്രിയിൽ വീണ്ടും കൃഷി നശിപ്പിച്ചു. താമരപ്പള്ളി എസ്റ്റേറ്റിനു സമീപത്തായിട്ടുള്ള ജനവാസ കേന്ദ്രങ്ങളിലെ കൃഷിയിടങ്ങളിലാണ് ആന ഇറങ്ങിയത്.
ലേഖാ ഭവനിൽ രവീന്ദ്രൻ, മോടിയിൽ റോസമ്മ എന്നിവരുടെ കൃഷിയിടങ്ങളിലെ വാഴ, തെങ്ങിൻതൈ തുടങ്ങിയവ നശിപ്പിച്ചു. കാട്ടാനക്കൂട്ടത്തെ നരീക്ഷിക്കാൻ കാമറ ഉൾപ്പെടെ സ്ഥാപിച്ച് ആർആർടി സംഘം നടത്തുന്ന നിരീക്ഷണത്തെയും മറികടന്നാണ് ആനകളുടെ വരവ്.