ഉത്തരപള്ളിയാര്‍ പുനരുജ്ജീവനം: ജനങ്ങൾ ആശങ്കയിൽ
1560684
Sunday, May 18, 2025 11:59 PM IST
ചെങ്ങന്നൂര്‍: ഉത്തരപള്ളിയാര്‍ പുനരുജ്ജീവിപ്പിക്കുകതന്നെ ചെയ്യുമെന്ന് മന്ത്രി സജി ചെറിയാന്. ആറ് കൈയേറി രണ്ടും മൂന്നും നിലകളുള്ള വീടുകള്‍വച്ച് താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ ഇവിടെയുണ്ട്. വഞ്ഞിപ്പോട്ടില്‍ കടവ് പാലത്തിന്റെ നിര്‍മാണോദ്ഘാടനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനകളുടെ ആവശ്യപ്രകാരം ചെങ്ങന്നൂര്‍ എംഎല്‍എ എന്ന നിലയില്‍ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് എന്തെല്ലാം ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവന്നാലും ഉത്തരപള്ളിയാര്‍ പുനരുജ്ജീവിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
കയ്യേറ്റം ഒഴിപ്പിക്കുമ്പോള്‍
സാധാരണക്കാര്‍ എങ്ങോട്ട്?
എന്റെ അച്ഛനും അമ്മയും കഷ്ടപ്പെട്ട് വാങ്ങിയ നാല് സെന്റ് ഭൂമി... അവിടെയാണ് എന്റെ ജീവിതം, എന്റെ മക്കളുടെ സ്വപ്നങ്ങള്‍. എല്ലാം. പെട്ടെന്നൊരുനാള്‍, അതൊരു കയ്യേറ്റമാണെന്ന് പറയുന്നു. എങ്ങോട്ട് പോകും ഞങ്ങള്‍? ചെറിയനാട് കുളിക്കാംപാലം ചരുവിള പുത്തന്‍വീട്ടില്‍ ഷേര്‍ളിയുടെ കണ്ണീരിന് ഉപ്പുരസമുണ്ടായിരുന്നു.
ഞങ്ങള്‍ക്കറിയില്ലായിരുന്നു അതൊരു കയ്യേറ്റമാണെന്ന്. രേഖകളും കരമടച്ച രസീതുകളുമുണ്ട് കൈയില്‍. എല്ലാം നിയമപരമാണെന്നാണ് കരുതിയത്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഞങ്ങള്‍ കുറ്റവാളികളായി മാറുന്നു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരുകുടുംബനാഥന്റെ വാക്കുകളില്‍ നിസഹായത നിറഞ്ഞുനിന്നു.
ആറ് നികത്തിയ സ്ഥലമാണെന്ന് അറിയാതെ ഇവിടെ സ്ഥലം വാങ്ങി വീട് വച്ച് താമസിക്കുന്ന സാധാരണക്കാരുണ്ട്. ഉത്തരപള്ളിയാര്‍ പുനരുജ്ജീവിപ്പിക്കുമ്പോള്‍ അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ആറിന്റെ പുനരുജ്ജീവനത്തിന് ചുക്കാന്‍ പിടിക്കുന്ന ആല റൂറല്‍ ഡെവലപ്മെന്റ് കള്‍ച്ചറല്‍ സെക്രട്ടറി വി.എസ്. ഗോപാലകൃഷ്ണന് പറഞ്ഞു. ചെറിയനാട് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, നെടുവരംകോട് മഹാദേവക്ഷേത്രം, കുതിരവട്ടം ധര്‍മശാസ്താക്ഷേത്രം ഉള്‍പ്പെടെ അഞ്ചോളം ക്ഷേത്രങ്ങളുടെ ആറാട്ട് ഇപ്പോഴും നടക്കുന്നത് ആല പഞ്ചായത്തില്‍ അവശേഷിക്കുന്ന ഉത്തരപ്പള്ളിയാറ്റിലെ നെടുവരംകോട് ആറ്റുകടവിലാണ്. അഞ്ച് പഞ്ചായത്തുകളിലെ നൂറുകണക്കിന് പാടശേഖരങ്ങളുടെ ജലസ്രോതസ് എന്നതിനൊപ്പം മധ്യതിരുവിതാംകൂറിലെ പ്രശസ്ത ക്ഷേത്രങ്ങളുമായി ആറിന് ബന്ധമുള്ളതിനാല്‍ ഒരു പുണ്യനദി പരിവേഷവും ഉത്തരപ്പള്ളിയാറിനുണ്ട്.
ഹൈക്കോടതി ഇടപെടല്‍
രൂക്ഷമായ കൈയേറ്റത്തെത്തുടര്‍ന്ന് ഒഴുക്ക് നിലച്ച ഉത്തരപ്പള്ളിയാറിന്റെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം ആലപ്പുഴ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ റവന്യു, പഞ്ചായത്ത്, ഇറിഗേഷന്‍, പിഡബ്ല്യുഡി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ പ്രദേശത്ത് സംയുക്ത പരിശോധന നടത്തിയിരുന്നു. ആല റൂറല്‍ ഡെവലപ്മെന്റ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ പരാതിയെത്തുടര്‍ന്നാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്.
അടുത്ത മാസമാണ് പഠനം നടത്തിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. വെണ്മണി പുത്താറ്റിന്കരയില് തുടങ്ങി ആലാ, ചെറിയനാട്, പുലിയൂര്, ബുധനൂര്‍ പഞ്ചായത്തിലെ എണ്ണയ്ക്കാട് വില്ലേജിലെ ഇല്ലിമലയില്‍ അവസാനിക്കുന്ന ഉത്തരപ്പള്ളിയാറിന്റെ നിലവിലെ പാരിസ്ഥിതിക അവസ്ഥയും കയ്യേറ്റങ്ങളുമാണ് പ്രധാനമായും പരിശോധനയില്‍ ഉള്‍പ്പെടുത്തിയത്.
ഞെട്ടിക്കുന്ന വിവരങ്ങളുമായി റവന്യു റിപ്പോര്‍ട്ട്
വര്‍ഷങ്ങളായുള്ള കയ്യേറ്റങ്ങള്‍ ഉത്തരപ്പള്ളിയാറിനെ മരണത്തിലേക്ക് തള്ളിവിട്ട അവസ്ഥയിലാണ്. റവന്യു സംഘം നടത്തിയ സര്‍വേയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പലയിടത്തും ആറിന്റെ രേഖകള്‍ രാജഭരണ കാലത്തെ രജിസ്റ്ററുകളില്പോലും കാണാനില്ല. ഉത്തരപള്ളിയാറിന്റെ സര്‍വേയില്‍ ചെറുതും വലുതുമായി 145 കയ്യേറ്റങ്ങളാണ് കണ്ടെത്തിയത്. വെണ്മണി, ആലാ, ചെറിയനാട്, പുലിയൂര്, എണ്ണയ്ക്കാട് വില്ലേജുകളിലൂടെ ഒഴുകുന്ന ആറിന്റെ 10 കിലോമീറ്റര്‍ ഭാഗം ഇപ്പോള്‍ നേര്‍ത്ത നീര്ച്ചാല് മാത്രമാണ്. കുളിക്കാംപാലം മുതല്‍ രണ്ടു കിലോമീറ്റര്‍ ദൂരം ആറ് പൂര്‍ണമായും അപ്രത്യക്ഷമായി.
എന്നാല്‍, ആറ് ഒഴുകിയിരുന്നതിന്റെ അടയാളങ്ങള്‍ ഇപ്പോഴും ഭൂമിയില്‍ കാണാം. പഴയ കുളിക്കാംപാലം ചന്തയില്‍നിന്ന് കുട്ടനാട്ടിലേക്ക് കപ്പ ഉള്‍പ്പെടെയുള്ള ചരക്കുകള്‍ എത്തിച്ചിരുന്നത് ഈ ആറിലൂടെയായിരുന്നുവെന്ന് പഴമക്കാര്‍ പറയുന്നു. പമ്പയെയും അച്ഛന്കോവിലാറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 18 കിലോമീറ്റര്‍ നീളത്തിലാണ് ഉത്തരപ്പള്ളിയാര്‍ ഒഴുകിയിരുന്നത്.
40 വര്‍ഷമായി ഓര്മ മാത്രം
കഴിഞ്ഞ 40 വര്‍ഷത്തോളമായി ആറ് ഓര്മ മാത്രമായി മാറിയിരിക്കുന്നു. കരപ്രദേശങ്ങളില്‍ പലയിടത്തും ഇരുനില കെട്ടിടങ്ങള്‍വരെ ഉയര്‍ന്നിട്ടുണ്ട്. ആറ് ഒഴുകിയിരുന്നതിന്റെ ചരിത്രമറിയാതെയാണ് പലരും ഇവിടെ ഭൂമി വാങ്ങുകയും കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്തത്.
വസ്തുവിന്റെ രേഖകളും കരമടച്ച രസീതുകളുംകൈവശുള്ളവരും ഇക്കൂട്ടത്തിലുണ്ട്. അതിനിടെ, ആറിനെ വീണ്ടെടുക്കാനുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുകയും പുനരുജ്ജീവനത്തിന് പച്ചക്കൊടി കാണിക്കുകയും ചെയ്തിരുന്നു.
2018-ല്‍ ആറിന്റെ പുനരുജ്ജീവന നടപടികള്‍ക്ക് അനുകൂലമായി ഹൈക്കോടതി വിധിയും വന്നിരുന്നു. ഇതിന്റെ പകര്‍പ്പുകള്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്കും റവന്യു, ഇറിഗേഷന്‍, കൃഷി വകുപ്പുകള്‍ക്കും കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ 2022-ല്‍ നദി പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഉത്തരവായി. എന്നാല്‍, ഉത്തരവ് വന്നിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും തുടര്‍നടപടികള്‍ ഉദ്യോഗസ്ഥതലത്തില്‍ ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു. ഹൈക്കോടതിയുടെ പുതിയ ഇടപെടിലും മന്ത്രിയുടെ പ്രഖ്യാപനവും ആറിന് ജീവന് തിരിച്ചുകിട്ടാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും.
എന്നാല്‍, കയ്യേറ്റമാണെന്നറിയാതെ വര്‍ഷങ്ങളായി താമസിക്കുന്ന സ്ഥലം ആറിന്റെ പുനരുജ്ജീവനത്തില്‍ നഷ്ടപ്പെട്ടാല്‍ തെരുവ് മാത്രം ആശ്രയമായ എന്ത് ചെയ്യണമെന്നറിയാത്ത സാധാരണക്കാരടെ വിലാപവും ഇവിടെ കാണാം.
വെണ്മണി, ആല, കുളിക്കാന്പാലംവഴി അച്ചന്‍കോവിലാറ്റിലേക്ക് ഒഴുകിയിരുന്ന ഉത്തരപള്ളിയാര്‍ ഇപ്പോള്‍ കാണാനില്ല. അന്വേഷിച്ചപ്പോള്‍ മനസിലായത് പുഴ കയ്യേറി അതിന്റെ മുകളില്‍ രണ്ടും മൂന്നും നിലകളുള്ള വീടുകള്‍വച്ച് ഓരോ വ്യക്തികളും സുഖമായി ജീവിക്കുന്നു എന്നാണ്. ചെങ്ങന്നൂര്‍ എംഎല്‍എ എന്ന നിലയില്‍ ഈ കയ്യേറ്റം ഒഴിപ്പിച്ച് ആറ് പുനരുജ്ജീവിപ്പിക്കേണ്ടത് ചെങ്ങന്നൂരിലെ ജനങ്ങളുടെ ആവശ്യമാണ്. യഥാര്‍ത്ഥ ബോധത്തോടെ എന്ത് ആക്ഷേപങ്ങള്‍ ഉണ്ടായാലും എന്ത് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നാലും ഇത് നടപ്പാക്കും.
മന്ത്രി
സജി ചെറിയാന്
എന്റെ അച്ഛനും അമ്മയും മേടിച്ചതും അവര്‍ എനിക്ക് തന്നതുമായ നാല് സെന്റ് ഭൂമി മാത്രമാണ് ഞങ്ങള്‍ക്കുള്ളത്. വര്‍ഷങ്ങളായി ഞങ്ങള്‍ ഇവിടെയാണ് താമസിക്കുന്നത്. ഉത്തരപള്ളിയാറിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ഇവിടെനിന്നു മാറേണ്ടി വന്നാല്‍ ഞങ്ങള്‍ തെരുവിലേക്ക് ഇറങ്ങേണ്ടിവരും. ഞങ്ങള്‍ക്ക് മറ്റു നിവൃത്തിയില്ല.
മതിയായ നഷ്ടപരിഹാരം ലഭിക്കാതെ ഞങ്ങള്‍ ഇവിടെനിന്ന് മാറില്ല. ഇത് ഞങ്ങളുടെ ആകെയുള്ള കിടപ്പാടമാണ്. ഇതിന് പകരം വീടും സ്ഥലവും സര്‍ക്കാര്‍ നല്കിയാല് മാത്രമേ ഞങ്ങള്‍ ഇവിടെനിന്ന് ഒഴിഞ്ഞുപോകുകയുള്ളൂ.
ഷേര്‍ളി (ചരുവിള പുത്തന്‍വീട്,
കുളിക്കാൻപാലം,
ചെറിയനാട്)
ഉത്തരപള്ളിയാര്‍ പുനരുജ്ജീവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ രണ്ട് കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അതിലൊരു കേസില്‍ വിധി വന്നിരുന്നു. ഈ വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ 2022-ല്‍ സംസ്ഥാന സര്‍ക്കാര്‍ നദി പുനരുജ്ജീവിപ്പിക്കാനും കോടതിവിധി നടപ്പാക്കാനും ഉത്തരവിറക്കി. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഈ ഉത്തരവ് നടപ്പിലാക്കിയിട്ടില്ല. ഇതിന് പിന്നില്‍ അനധികൃതമായ കൈയേറ്റങ്ങളും ഭൂമി പതിച്ചു നല്‍കിയതുമാണ് കാരണം. മിടുക്കന്മാരായ ചില കൈയേറ്റക്കാര്‍ ഇവിടെ ഭൂമി കൈയേറി, അത് പതിപ്പിച്ച് വാങ്ങിയശേഷം മറിച്ച് വിറ്റ് സാധാരണക്കാരെ കബളിപ്പിക്കുകയായിരുന്നു.
എന്നാല്‍, ഈ കൈയേറ്റ സ്ഥലത്ത് താമസിക്കുന്ന സാധാരണക്കാരില്‍ ഭൂരിഭാഗംപേരും അടുത്ത കാലത്താണ് ഇവിടെ താമസം തുടങ്ങിയത്. കുറഞ്ഞ വിലയ്ക്ക് ഭൂമി ലഭിച്ചതുകൊണ്ട് അവർ വാങ്ങിയതാണ്, അവരാരും കൈയേറ്റക്കാരല്ല. പുഴ പുനരുജ്ജീവിപ്പിക്കാന്‍ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള റവന്യു സംഘം പ്രസ്തുത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇവിടെ ഒരു നദിയുണ്ടായിരുന്നുവെന്നും അത് പുനരുജ്ജീവിപ്പിക്കണമെന്നുമാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും അവര്‍ അറിയിച്ചു. ഇത് എങ്ങനെ നടപ്പിലാക്കാമെന്ന് പഠിക്കാനാണ് കളക്ടറും സംഘവും എത്തിയത്. മന്ത്രി സജി ചെറിയാന് പറഞ്ഞത്, ആറില്ലാത്ത സ്ഥലങ്ങളില്‍ അഞ്ച് മീറ്റര്‍ വീതിയും ആറുള്ള സ്ഥലങ്ങളില്‍ നിലവിലുള്ള വീതിയും നിലനിര്‍ത്തി വെള്ളം ഒഴുകുന്നതിനുള്ള സംവിധാനം ഉണ്ടാക്കണമെന്നാണ്.
ഈ നദിയുടെ തീരങ്ങളില്‍ താമസിക്കുന്ന നൂറുകണക്കിന് ആളുകള്‍ക്ക് മലിനജലം കുടിച്ച് കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ പിടിപെട്ടിട്ടുണ്ട്. അതിനാല്‍ ഈ നദി പുനരുജ്ജീവിപ്പിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. സര്‍ക്കാര്‍ ഇതിനായുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്.
സാധാരണ ജനങ്ങള്‍ വഞ്ചിക്കപ്പെട്ട് ഉത്തരപള്ളിയാറ്റില് സ്ഥലം വാങ്ങി വീട് വച്ചിട്ടുണ്ട്. അവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കി പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഹൈക്കോടതിയില്‍ നല്കിയ കേസിലും ഞങ്ങള്‍ ഈ കാര്യം ഉന്നയിച്ചിട്ടുണ്ട്.
വി.എസ്. ഗോപാലകൃഷ്ണന്
(ആല റൂറല്‍ ഡെവലപ്മെന്റ്
കള്‍ച്ചറല്‍ സൊസൈറ്റി സെക്രട്ടറി)