ചങ്ങനാശേരി: ദൈവവചനത്തിനു ഹൃദയത്തില്‍ ഇടംകൊടുത്തവരുടെ കൂട്ടായ്മമായി അതിരൂപത നൂറുമേനി മഹാസംഗമം.
കേരളസഭാ നവീകരണം-തോമാശ്ലീഹാ വര്‍ഷാചരണത്തോടനുബന്ധിച്ച് ചങ്ങനാശേരി അതിരൂപത ബൈബിള്‍ അപ്പൊസ്തലേറ്റ്, കുടുംബകൂട്ടായ്മ വിഭാഗം, മാക് ടിവി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് അതിരൂപതയിലെ എണ്‍പതിനായിരത്തോളം കുടുംബങ്ങളില്‍ വചന മനഃപാഠ പരിപാടിയും മൂവായിരത്തോളം കുടുംബക്കൂട്ടായ്മകളില്‍ മത്സരങ്ങളും സംഘടിപ്പിച്ചത്. ഈ പരിപാടികളില്‍ പങ്കെടുത്ത് വിജയികളായ അതിരമ്പുഴ മുതല്‍ അമ്പൂരി വരെയുള്ള വിവിധ ഫൊറോനകളില്‍നിന്നുള്ള രണ്ടായിരത്തോളം ആളുകളാണ് എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ സംഘടിപ്പിച്ച നൂറുമേനി മഹാസംഗമത്തില്‍ പങ്കെടുത്തത്.
വചനം മനസില്‍ വരുത്തിയ നവീകരണത്തിന്റെയും പുത്തന്‍ ഉണര്‍വിന്റെയും അളവറ്റ ആഹ്ലാദത്തിന്റെയും അനുഭവ വേദിയായായിരുന്നു കാവുകാട്ട് ഹാളില്‍ തിങ്ങിനിറഞ്ഞ സദസ്. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് നൂറുമേനി മഹാസംഗമം ഉദ്ഘാടനം ചെയ്തത്. ക്രിസ്തീയ ജീവിതത്തിന് പ്രചോദനം പകരുന്ന രീതിയിലാണ് ചങ്ങനാശേരി അതിരൂപത നൂറുമേനി പുസ്തകവും പദ്ധതിയും വിഭാവനം ചെയ്തിരിക്കുന്നതെന്നും പുത്തന്‍തലമുറയ്ക്ക് വചനം പകര്‍ന്നു നല്കാന് സഭയും സമൂഹവും ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 2023 ജൂണ്‍ പത്തുമുതല്‍ 2024 ജൂണ്‍ പത്തുവരെ നീളുന്ന രണ്ടാംഘട്ട നൂറുമേനി പഠന പദ്ധതിക്കും സമ്മേളനത്തില്‍ തുടക്കംകുറിച്ചു.
ഇടവക തലത്തില്‍ ഒന്ന്, രണ്ട്, മൂന്നു സ്ഥാനങ്ങള്‍ ലഭിച്ചവര്‍, വ്യക്തിപരമായി നൂറ് മാര്‍ക്കോ അതിലധികമോ ലഭിച്ചവര്‍, അതിരൂപതാതല വിജയികള്‍ എന്നിവര്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയില്‍ നിന്നു സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. കോട്ടയം കാൻഡില്‍ ബാൻഡിന്റെ നേതൃത്വത്തിലുള്ള ഗായകർ സമ്മേളനത്തെ സംഗീതസാന്ദ്രമാക്കി.
പ്രഫ. ജോസഫ് ടിറ്റോ, ഇ.ജെ. ജോസഫ്, സിബിച്ചന് മുക്കാടന്‍, ജോബ് ആന്റണി പവ്വത്തില്‍, ചെറിയാന് നെല്ലുവേലില്‍, എ.പി. തോമസ്, സൈബി അക്കര, ലാലി ഇളപ്പുങ്കല്‍, ജോസുകുട്ടി കുട്ടംപേരൂര്‍, ടോമിച്ചന് കൈതക്കളം, ആന്റണി മലയില്‍, സിന്നിച്ചന്‍ ചക്കുപുര, ജോബി തൂമ്പുങ്കല്‍, കെ.വി. ജോസഫ്, സിസ്റ്റര്‍ ചെറുപുഷ്പം തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.