ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിർബന്ധം; സ്കൂൾ അധികൃതർ നെട്ടോട്ടത്തിൽ
1561479
Wednesday, May 21, 2025 11:49 PM IST
കോട്ടയം: അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പു സ്കൂളിനു ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശം വന്നതോടെ സ്കൂളുകള്‍ ഫിറ്റ്നസ് നേടാനുളള നെട്ടോട്ടത്തിൽ.
കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി കെട്ടിടത്തിന്റെ ഫിറ്റ്നസ് വളരെ പ്രധാനപ്പെട്ടതാണെന്നാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കു നല്‍കിയിരിക്കുന്ന സര്‍ക്കുലറില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞിരിക്കുന്നത്. പുതിയതായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസ് അനിവാര്യമാണ്. ഇതോടെ ജില്ലയിലെ സ്കൂളുകൾ ഫിറ്റ്നസ് പരിശോധനയുടെ ഒരുക്കത്തിലാണ്.
ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍നിന്നാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്. മുന്‍കാലത്ത് പൊതുമരാമത്ത് കെട്ടിട വിഭാഗമായിരുന്നു ഫിറ്റ്നസ് നല്‍കിയിരുന്നത്. ഇപ്പോള്‍ സ്കൂളുകളുടെ ചുമതല തദ്ദേശ സ്ഥാപനങ്ങളെ ഏല്‍പ്പിച്ചതോടെ തദ്ദേശ സ്ഥാപനങ്ങളിലെ എന്‍ജിനിയറിംഗ് വിഭാഗത്തിനാണ് ഫിറ്റ്നസ് നല്‍കേണ്ട ചുമതല. അതാതു തദ്ദേശ സ്ഥാപനങ്ങളില്‍ ഇതിനായി സ്കൂളുകള്‍ അപേക്ഷ നല്‍കണം.
പല പഞ്ചായത്തുകളിലും എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ആളില്ല. നഗരസഭകളിലും ജില്ലാ പഞ്ചായത്തിലും എന്‍ജിനിയറിംഗ് വിഭാഗം ഉണ്ടെങ്കിലും ഇവര്‍ക്ക് ആവശ്യത്തിനേറെ ജോലിയും തിരക്കുമുണ്ട്. വിവിധ പ്രോജക്ടുകളുടെയും പദ്ധതികളുടെയും സൈറ്റുകളും മറ്റും നേരിട്ടു സന്ദര്‍ശിച്ച് അനുമതി നല്‍കേണ്ടത് എന്‍ജിനിയറിംഗ് വിഭാഗമാണ്. ഇതിനിടയിലാണു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശ പ്രകാരം സ്കൂളുകള്‍ പരിശോധിക്കാന്‍ പോകേണ്ടത്.
സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ 27നകം പൂര്‍ത്തിയാക്കണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എല്ലാ സ്കൂളുകളിലും തിരക്കുപിടിച്ച് നിര്‍മാണ ജോലികള്‍ നടന്നുവരികയാണ്. വാടകക്കെട്ടിടത്തിലോ മറ്റു സ്ഥാപനങ്ങളിലോ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഈ കെട്ടിടങ്ങളും പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് തദ്ദേശ സ്വയംഭരണ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ലഭ്യമാക്കിയെന്ന് ഉറപ്പു വരുത്തിയശേഷം മാത്രമേ സ്കൂള്‍ പ്രവര്‍ത്തിക്കാന്‍ പറ്റുകയുള്ളൂ.
ഫിറ്റ്നസിനായി ചെയ്യേണ്ടത്
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിനായി ചെറുതും വലുതുമായ നിരവധി കാര്യങ്ങള്‍ സ്കൂളുകള്‍ക്ക് ചെയ്യേണ്ടതുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സ്കൂളുകളില്‍ കുട്ടികള്‍ക്ക് പൂര്‍ണ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയില്‍ പണി നടക്കുന്ന സ്ഥലം മറച്ചുകെട്ടണം. ഈ ഭാഗത്തേക്ക് പ്രവേശനം നിഷേധിച്ചുള്ള ബോര്‍ഡ് സ്ഥാപിക്കണം.
നിര്‍മാണത്തിനുള്ള സാധന സാമഗ്രികള്‍ കുട്ടികളുടെ സുരക്ഷിതവും സുഗമവുമായ യാത്രയെ തടസപ്പെടുത്താന്‍ പാടില്ല. കൊടിതോരണങ്ങള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗ്സ് എന്നിവ സ്കൂള്‍ പരിസരത്തുനിന്നും നീക്കം ചെയ്യണം. മുന്നറിയിപ്പ് ബോര്‍ഡുകള്‍, ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ എന്നിവ ട്രാഫിക് പോലീസിന്റെ സഹകരണത്തോടെ സ്ഥാപിക്കണം.
സ്കൂളിനു സമീപമുള്ള വെള്ളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയ്ക്ക് സുരക്ഷാഭിത്തികള്‍ നിര്‍മിക്കണം. ഇവിടങ്ങളില്‍ അപകട സാധ്യതാ ബോര്‍ഡുകളും സ്ഥാപിക്കണം. സ്കൂള്‍ പരിസരത്തുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റണം.
സ്കൂളിലേക്കുള്ള വഴി, പരിസരം, കോമ്പൗണ്ട് എന്നിവിടങ്ങളിലുള്ള വൈദ്യുതി പോസ്റ്റ്, ഇലക്ട്രിക് ലൈന്‍, സ്റ്റേ വയര്‍, സുരക്ഷാവേലി ഇല്ലാതെയുള്ള ട്രാന്‍സ്ഫോര്‍മറുകള്‍ മുതലായവ അപകടകരമാംവിധമാണെങ്കില് കെഎസ്ഇബി അധികൃതരെ അറിയിച്ച് സുരക്ഷിതത്വം ഉറപ്പാക്കണം. സ്കൂളിലും പരിസരത്തും ഇഴജന്തുക്കള്‍ കയറിയിരിക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയും ഇഴജന്തുക്കള്‍ കയറിയിരിക്കാതിരിക്കാനുള്ള സാഹചര്യം ഒരുക്കുകയും വേണം. സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കും പ്രിന്‍സിപ്പലിനുമാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്വം.