ജില്ലയില്‍ 36 ദുരിതാശ്വാസ ക്യാമ്പുകള്‍
1563668
Friday, May 30, 2025 11:59 PM IST
210 കുടുംബങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളില്‍
കോട്ടയം: കനത്തമഴ, വെള്ളപ്പൊക്കം എന്നിവയെത്തുടര്‍ന്ന് ജില്ലയില്‍ 210 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ജില്ലയില്‍ 36 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. കോട്ടയം താലൂക്കിലാണ് കൂടുതല്‍ ക്യാമ്പുകളുള്ളത്, 29. ചങ്ങനാശേരി- അഞ്ച്, വൈക്കം- രണ്ട് എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ ക്യാമ്പുകളുടെ എണ്ണം. 675 പേരാണ് ക്യാമ്പുകളിലുള്ളത്. 283 സ്ത്രീകളും 261 പുരുഷന്മാരും 131 കുട്ടികളുമുണ്ട്.
താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍
ചങ്ങനാശേരി: താലൂക്കിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചങ്ങനാശേരി- ആലപ്പുഴ റോഡരികിലുള്ള എസി കോളനിയിലെ വീടുകളില്‍ വെള്ളംകയറി. പായിപ്പാട് പഞ്ചായത്തിലെ പൂവം, നക്രാല്‍, കോമങ്കേരിച്ചിറ, വാഴപ്പള്ളി പഞ്ചായത്തിലെ വെട്ടിത്തുരുത്ത്, പറാല്‍, തൂപ്രം, മുളക്കാംതുരുത്തി ഭാഗങ്ങളില്‍ ജലനിരപ്പുയര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വെളിയം-ചേന്നമറ്റം-പെരുമ്പനച്ചി തോട് കരകവിഞ്ഞതിനെത്തുടര്‍ന്ന് മാടപ്പള്ളി പഞ്ചായത്തിലെ കൊഴുപ്പക്കളം കുര്യാനിമറ്റം ഭാഗത്തെ ഇരുപതിലേറെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നും വെളിയനാടിനുള്ള ബസുകള്‍ സ്വതന്ത്രമുക്കുവരെ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. മുട്ടാര്വഴി എടത്വായ്ക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
ഫാമും 25 പശുക്കളും വെള്ളത്തിലായി
കോട്ടയം: ഏക വരുമാനമാർഗമായ പശുഫാം വെള്ളത്തിലായതോടെ ആകെ വലയുകയാണ് തങ്കമ്മ. അയ്മനം പഞ്ചായത്ത് നാലാം വാര്‍ഡില്‍ പുതുവാപ്പറമ്പ് തങ്കമ്മയ്ക്ക് ഫാമിലുള്ളത് 25 പശുക്കളാണ്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണു മീനച്ചിലാറ്റില്‍നിന്നുള്ള വെള്ളം ഫാമിലേക്ക് ഇരച്ചെത്തിയത്.
ഇതോടെ 25 പശുക്കളെയും അഴിച്ച് വെള്ളക്കെട്ടിലൂടെ നടന്ന് തങ്കമ്മ വീടിനുസമീപം ഉയര്‍ന്ന ഭാഗത്ത് ടാര്‍പോളിന്‍ കെട്ടി പാര്‍പ്പിച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളും പാടങ്ങളും വെള്ളത്തിലായതോടെ പശുക്കൾക്ക് തീറ്റയും വെള്ളവും കൊടുക്കുക ഏറെ ക്ലേശകരമാണ്. മികച്ച ക്ഷീരകര്‍ഷകയ്ക്കുള്ള പുരസ്കാരങ്ങള്‍ തങ്കമ്മ നേടിയിട്ടുണ്ട്.