നീരാെഴുക്ക് തടഞ്ഞ് പോളക്കൂട്ടം; വില്ലനായി മഴ, താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
1564101
Sunday, June 1, 2025 7:05 AM IST
കുമരകം: ശക്തമായ മഴയെത്തുടർന്ന് രൂക്ഷമായ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾക്കു വില്ലനായി തോടുകളും നദികളും ജർമൻ പോളകൊണ്ട് നിറഞ്ഞു.
തോടുകളിൽ കല്ലുകൾ കെട്ടി റോഡുകൾ നിർമിച്ചപ്പോൾ വീതി കുറയുകയും എക്കലും മാലിന്യങ്ങളും അടിത്തട്ടിൽ അടിഞ്ഞ് ആഴം കുറയുകയും ചെയ്ത തോടുകളിൽ പോള തിങ്ങിനിറയുകയുംകൂടി ചെയ്തതോടെ കിഴക്കൻ വെള്ളത്തിന് സുഗമമായി ഒഴുകി വേമ്പനാട്ടുകായലിലൂടെ കടലിൽ പതിക്കാൻ കഴിയുന്നില്ല.
പോളക്കൊപ്പം പുൽ പടർപ്പുകളും പാലങ്ങളുടെ തൂണിൽ ഉടക്കിക്കിടക്കുന്നത് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുകയാണ്. കുമരകം മുത്തേരിമട പാലത്തിൽ തടഞ്ഞു കിടക്കുന്ന പോള കാരണം പാലം തന്നെ തകർന്നു വീഴുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.
പോള വാരി മാറ്റാനോ തള്ളിവിടാനോ തദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി ആവിഷ്ക്കരിക്കുകയോ നടപ്പിലാക്കുകയോ ചെയ്യുന്നില്ല. ജില്ലാ പഞ്ചായത്ത് വാങ്ങിയ പോള വാരൽ യന്ത്രത്തിന്റെ പൊടിപോലുമില്ല കുട്ടനാട്ടുകാർക്ക് കണ്ടുപിടിക്കാൻ.
ദുരിതാശ്വാസ ക്യാമ്പ് തുറന്നു
തിരുവഞ്ചൂർ: തിരുവഞ്ചൂർ മരുതുകുളം ഭാഗത്ത് നാലു വീടുകളിൽനിന്ന് എട്ടുപേരെ തിരുവഞ്ചൂർ ഗവ. എൽപി സ്കൂളിലേക്ക് മാറ്റി. തിരുവഞ്ചൂർ നരിമറ്റം ഭാഗത്തും ജലനിരപ്പ് ഉയർന്ന നിലയിലാണ്.