ഏഴു ലക്ഷം മുടക്കി പുനരുദ്ധാരണം നടത്തിയ ആശുപത്രി കെട്ടിടം ചോർന്നൊലിക്കുന്നു
1563851
Saturday, May 31, 2025 10:50 PM IST
മുണ്ടക്കയം: മുണ്ടക്കയം സർക്കാർ ആശുപത്രിക്കായി കോടികൾ മുടക്കി പണിത കെട്ടിടമുണ്ടെങ്കിലും ആശുപത്രിയുടെ പ്രവർത്തനം ഇപ്പോഴും പരിമിതികൾക്ക് നടുവിൽ. പുതിയ കെട്ടിടം പണിയുന്നതിനുമുമ്പ് ഒപി പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തിൽ ഇപ്പോൾ മാതൃശിശു വിഭാഗമാണ് പ്രവർത്തിക്കുന്നത്.
മേൽക്കൂരയിലെ പഴയ ഓടുകൾ അടക്കം മാറ്റി ഏഴു ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ഇവിടെ നടത്തിയിരുന്നെങ്കിലും കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇപ്പോഴും ചോർന്നൊലിക്കുകയാണ്. കൂടാതെ പഴയ കെട്ടിടത്തിന്റെ ഭിത്തികൾ മഴയിൽ കുതിർന്ന് അപകടാവസ്ഥയും സൃഷ്ടിക്കുന്നുണ്ട്. ഒരു മഴ പെയ്തു കഴിഞ്ഞാൽ മാതൃശിശു ഭാഗം പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിന്റെ ഉള്ളിൽ വെള്ളം നിറയും. ഇതോടെ രോഗികളും ഒപ്പം ജീവനക്കാരും കടുത്ത ദുരിതത്തിലാകും.
കോടികൾ മുടക്കി പുതിയ കെട്ടിടം പണിതിട്ടുണ്ടെങ്കിലും ഇതിന്റെ പ്രയോജനം വേണ്ട രീതിയിൽ വിനിയോഗിക്കുവാൻ അധികാരികൾക്ക് കഴിയുന്നില്ല. നാല് നിലകളുള്ള പുതിയ മന്ദിരത്തിൽ ആവശ്യത്തിലധികം സ്ഥലമുണ്ടെന്നിരിക്കെയാണ് ചോർന്നൊലിക്കുന്ന പഴയ കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തി മാതൃശിശു വിഭാഗം പ്രവർത്തിക്കുന്നത്.
മുണ്ടക്കയം സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കി ഉയർത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, ഇതിനുള്ള യാതൊരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്നു ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല പരിമിതികൾക്ക് നടുവിൽ ചികിത്സ തേടേണ്ട ഗതികേടിലാണ് രോഗികൾ.