ദേശീയപാതയോരങ്ങളിൽ നിൽക്കുന്ന മരങ്ങൾ അപകടഭീഷണി ഉയർത്തുന്നു
1563667
Friday, May 30, 2025 11:59 PM IST
കാഞ്ഞിരപ്പള്ളി: മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശുന്നതു കൊണ്ട് ദേശീയപാതയോരങ്ങളിൽ ഉണങ്ങിയും കേടുപിടിച്ചും നിൽക്കുന്ന മരങ്ങൾ അപകടഭീഷണി ഉയർത്തുന്നുവെന്ന് പരാതി. പൊടിമറ്റത്ത് സെന്റ് ഡൊമിനിക്സ് കോളജിനു മുന്പിൽ ദേശീയപാതയുടെ ഇരുവശവും നിൽക്കുന്ന മരങ്ങളിൽ ഇനിയും അപകടഭീഷണിയായി നിൽക്കുന്ന മരങ്ങളുണ്ട്.
കാലവർഷം തുടങ്ങി മൂന്നു ദിവസത്തിനുള്ളിൽ കോളജിനു മുന്പിൽ നിന്ന രണ്ടു മരങ്ങൾ ഒടിഞ്ഞും ഒരു മരം കടപുഴകിയും വീണു. തിങ്കളാഴ്ച ഒരു മരത്തിന്റെ ശിഖരം ഒടിഞ്ഞു ദേശീയപാതയിലേക്കു വീണ് ഗതാഗതം തടസപ്പെടുകയും മറ്റൊരു മരം കടപുഴകി കോളജ് മൈതാനത്തേക്കു വീഴുകയും ചെയ്തു.
ബുധനാഴ്ച ഒരു മരം ഒടിഞ്ഞു കോളജിലെ ബൈക്ക് ഷെഡിലേക്കും വീണു. രണ്ടു വർഷം മുന്പ് ഇവിടെ ഓടിക്കൊണ്ടിരുന്ന ഹൈവേ പോലീസിന്റെ വാഹനത്തിനു മേൽ മരം ഒടിഞ്ഞുവീണ് അപകടം ഉണ്ടായിരുന്നു.
മഴയും കാറ്റും ഉണ്ടായാൽ കോളജിനു മുന്പിൽ മരം വീഴുമെന്ന സ്ഥിതിയാണ്. കോളജിനു മുന്പിൽ കേടുപിടിച്ചും ഉണങ്ങിയും നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്പ് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
കഴിഞ്ഞ ദിവസം മൂന്ന് മരങ്ങൾ വീണ സാഹചര്യത്തിൽ നൽകിയ പരാതിയെത്തുടർന്നു ദുരന്ത നിവരാണ നിയമപ്രകാരം ഇന്നലെ കോളജിനു മുന്പിൽ വീഴാറായി നിന്ന മരങ്ങൾ ദേശീയപാത അധികൃതർ വെട്ടിത്തുടങ്ങി. കഴിഞ്ഞ ദിവസം ഒടിഞ്ഞ മരങ്ങളുടെ ബാക്കി ഭാഗവും മൂന്നു മരങ്ങളുടെ ശിഖരങ്ങളുമാണ് വെട്ടിമാറ്റുന്നത്.
മരങ്ങളുടെ കാലപ്പഴക്കം മുൻകൂട്ടി കണക്കാക്കി പകരം മരങ്ങൾ വച്ചുപിടിപ്പിച്ച ശേഷം ഇവ വെട്ടിമാറ്റി അപകടങ്ങൾ ഒഴിവാക്കണമെന്ന ആവശ്യം ഇതോടൊപ്പം ശക്തമാണ്. എല്ലാ വർഷവും മലയോര പാതകളിൽ മരങ്ങൾ വീണ് അപകടങ്ങളും ഗതാഗത തടസവും ഉണ്ടാകാറുണ്ട്.