താഴ്ന്ന പ്രദേശത്തെ വീടുകൾ വെള്ളത്തില്‍
1564108
Sunday, June 1, 2025 7:21 AM IST
കടുത്തുരുത്തി: ശക്തമായ മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് കല്ലറ പഞ്ചായത്തിലെയും കടുത്തുരുത്തിയുടെ പടിഞ്ഞാറന്‍ മേഖലയിലെയും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലെല്ലാം വെള്ളം കയറി. കല്ലറ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളിലായി സ്ഥിതി ചെയ്യുന്ന മുണ്ടാര്‍ മേഖലയില്‍ 210 വീടുകളില്‍ വെള്ളം കയറി. കൂടുതല്‍പേരും ബന്ധുവീടുകളിലേക്കും വാടകവീടുകളിലേക്കും താമസം മാറ്റി. ചില കുടുംബങ്ങള്‍ ഇപ്പോഴും വീടുകളില്‍തന്നെ കഴിയുകയാണ്.
ദുരിതാശ്വാസക്യാമ്പ് തുറക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ പറഞ്ഞു. മുണ്ടാറിന് നടുവിലൂടെ പോകുന്ന കല്ലുപുര-വാക്കേത്തറ റോഡ് വെള്ളം കയറി മുങ്ങി. ഇതുവഴി വലിയ വാഹനങ്ങള്‍ക്ക് മാത്രമേ കടന്നുപോകാനാകൂ. ചെറിയ റോഡുകളും വെള്ളത്തിനടിയിലായി. തോണിയാത്ര മാത്രമാണ് മുണ്ടാറിലെ ഭൂരിപക്ഷം ആളുകള്‍ക്കും പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏകമാര്‍ഗം.
കഴിഞ്ഞ ദിവസത്തെക്കാളും പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുകയാണെന്ന് കല്ലറ പഞ്ചായത്തംഗം വി.കെ. ശശികുമാര്‍ പറഞ്ഞു. കിഴക്കന്‍ വെള്ളത്തിന്റെ വരവ് നിന്നില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും ശശികുമാര്‍ പറയുന്നു. മുണ്ടാറിലെ ഒന്നാം നമ്പര്‍ ബ്ലോക്ക് പാടശേഖരത്തെ മടവീഴ്ചയില്‍ 40 ഏക്കറിലെ വിളവെടുക്കാറായ കപ്പയും പത്ത് ഏക്കറിലെ ഏത്തവാഴക്കൃഷിയും പൂര്‍ണമായും നശിച്ചു.
കടുത്തുരുത്തി പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയായ എഴുമാന്തുരുത്ത്, മുക്കം, ആപ്പാഞ്ചിറ, കാന്താരിക്കടവ് പ്രദേശങ്ങളിലെ വീടുകളെല്ലാം വെള്ളം കയറി. എഴുമാന്തുരുത്ത് ഗവ. യുപി സ്കൂളിലെ ക്യാമ്പില്‍ 14 കുടുംബങ്ങളിലുള്ള 36 പേര് കഴിയുന്നുണ്ട്. എഴുമാന്തുരുത്ത്-ആയാംകുടി, എഴുമാന്തുരുത്ത്-തലയോലപ്പറമ്പ്, കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡ്, എഴുമാന്തുരുത്ത്-പുലിത്തുരുത്ത്- മധുരവേലി എന്നീ റോഡുകളിലെല്ലാം വെള്ളം കയറി. ഇതുവഴിയുള്ള ഗതാഗതവും ഭാഗികമായേ നടക്കുന്നുള്ളൂ.