ദുരിതബാധിതർക്ക് ആശ്വാസമേകി മന്ത്രി വി.എൻ. വാസവൻ
1564098
Sunday, June 1, 2025 7:05 AM IST
കോട്ടയം: കനത്ത മഴയെത്തുടർന്ന് ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് മന്ത്രി വി.എൻ. വാസവൻ. അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലെ ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളുമാണ് മന്ത്രി സന്ദർശിച്ചത്.
വെള്ളം കയറി ദുരിതത്തിലായ സ്ഥലങ്ങളും കൃഷിനാശമുണ്ടായ പ്രദേശങ്ങളും ജില്ലാ കളക്ടർ ജോൺ വി. സാമുവലിനും ജനപ്രതിനിധികൾക്കുമൊപ്പം സന്ദർശിച്ചു. ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതർക്ക് വൈദ്യസഹായമടക്കം ലഭ്യമാക്കാൻ മന്ത്രി നിർദേശം നൽകി. ഭക്ഷണം ഒരുക്കുന്നതിനുള്ള സൗകര്യങ്ങൾ എല്ലാ ക്യാമ്പുകളിലും പ്രത്യേകം വിലയിരുത്തി.
അയ്മനം പി. ജോൺ മെമ്മോറിയൽ ഇംഗ്ലീഷ് സ്കൂളിലായിരുന്നു ആദ്യ സന്ദർശനം. 27 കുടുംബങ്ങളിൽനിന്നുള്ള 47 പേരാണ് ഇവിടുത്തെ ക്യാമ്പിലുള്ളത്. പരിപ്പ് ഹൈസ്കൂളിലെ ക്യാമ്പിൽ 13 കുടുംബങ്ങളിൽനിന്നുള്ള 35 പേരാണുള്ളത്. വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അയ്മനംപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, വൈസ് പ്രസിഡന്റ് മനോജ് കരീമഠം, അംഗം ബിജു മാന്താറ്റിൽ,
തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ് കുമാർ, അംഗങ്ങളായ കെ.ആർ. അജയ്, റൂബി ചാക്കോ, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, വൈസ് പ്രസിഡന്റ് ആർഷാ ബൈജു, അംഗങ്ങളായ സ്മിത സുനിൽ, മായാ സുരേഷ് തുടങ്ങിയവരും വിവിധ സ്ഥലങ്ങളിൽ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
ദുരിതാശ്വാസ ക്യാന്പുകളിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയതായി മന്ത്രി
ദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പടിഞ്ഞാറൻ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷണം, മരുന്ന് തുടങ്ങി എല്ലാ അടിസ്ഥാനാവശ്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ആംബുലൻസ് സൗകര്യം വേണ്ടിവന്നാൽ ഉപയോഗിക്കാനായി സജ്ജമാക്കിയിട്ടുണ്ട്. എല്ലാ സഹായങ്ങളുമായി ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ദുരിതബാധിതർക്കൊപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബി., അഗ്നിരക്ഷാസേന, പോലീസ് തുടങ്ങിയ വകുപ്പുകളുടെ സേവനവും മുഴുവൻ സമയവും ജനങ്ങൾക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.