മുൻസിഫ് കോടതിവളപ്പിലെ മുത്തശി പുളിമരം നിലംപൊത്തി, ആരെയും നോവിക്കാതെ...
1563625
Friday, May 30, 2025 7:17 AM IST
ചങ്ങനാശേരി: ഒരു നൂറ്റാണ്ടിലേറെയായി മുനിസിഫ് കോടതി പരിസരത്ത് അഭിഭാഷകര്‍ക്കും കേസുകളിലെ കക്ഷികള്‍ക്കും തണലേകി ആശ്വാസം പകര്‍ന്നുനിന്ന മുത്തശി പുളിമരം നിലംപൊത്തി. മുനിസിഫിന്റെ ചേംബറില്‍ മുനിസിഫ് സരിഗയും ബഞ്ച് ക്ലാര്ക്കുമുണ്ടായിരുന്നു. കോടതി കെട്ടിടത്തിന്റെ മുകളിലെ ഓടുകള്‍ പൊട്ടി വീണിട്ടുണ്ട്. മറ്റ് അപകടങ്ങളോ ആളപായങ്ങളോ സൃഷ്ടിക്കാതെയാണ് പുളിമരം ശാന്തമായി നിലംപൊത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയിലും കാറ്റിലും അടിപതറി ഇന്നലെ രാവിലെ 10.30നാണ് പുളിമരം വിടവാങ്ങിയത്. കോടതി ആരംഭിക്കുന്നത് രാവിലെ 11നായതിനാല്‍ അഭിഭാഷകരും കക്ഷികളും എത്തുന്നതെ ഉണ്ടായിരുന്നുള്ളു. അതിനാല്‍ വന്‍ദുരന്തം ഒഴിവായി. മുനിസിഫ് കോടതിയുടെ കവാടത്തിലാണ് അനേകം വര്‍ഷങ്ങളായി ഈ പുളിമരം ശാഖകള്‍ വിരിച്ച് തണലും കാറ്റും പകര്‍ന്നു നിന്നത്. പുളിമരച്ചുവട്ടില് കോടതിയില്‍ എത്തുന്ന നിരവധിപ്പേര്‍ വിശ്രമിച്ചിരുന്നു.
മുനിസിഫ് കോടതി, മുനിസിഫിന്റെ ചേംബര്‍, മുനിസിഫിന്റെ ക്വാര്‍ട്ടേഴ്സ്, മീഡിയേഷന് സെന്റര്‍, പഴയ ബാര്‍ അസോസിയേഷന് ഹാള്‍ തുടങ്ങിയ കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. ചങ്ങനാശേരിയെ നിയമസാക്ഷരതാ നഗരമായി മുന്‍ കേരള ഗവര്‍ണര്‍ പി. സദാശിവം പ്രഖ്യാപിച്ച ശിലാഫലകം ഈ പുളിമരത്തിനു ചുവട്ടിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനും കേടുപാടുകളില്ല.
സംഭവം അറിഞ്ഞയുടനെ അഭിഭാഷകര്‍ ഓടിയെത്തി.
സമീപത്തുള്ള റവന്യു ടവറില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസില്‍നിന്നു റവന്യു അധികാരികളുമെത്തി. കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടാകാതെ പുളിമരം മുറിച്ചുമാറ്റുന്ന ജോലികള്‍ തുടരുകയാണ്. രണ്ടുവര്‍ഷം മുമ്പാണ് മുനിസിഫ് കോടതി ശതാബ്ദി ആഘോഷിച്ചത്. കോടതിയോളം പ്രായം പുളിമരത്തിനുമുണ്ടെന്നാണ് സമീപവാസികളും അഭിഭാഷകരും ചൂണ്ടിക്കാട്ടുന്നത്.