നഗരസഭാ പരിധിയില്‍ അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും വെട്ടിമാറ്റാന്‍ തീരുമാനം
1563623
Friday, May 30, 2025 7:13 AM IST
ചങ്ങനാശേരി: മഴക്കാല ദുരന്തനിവാരണത്തിന് കര്‍ശന നടപടികളുമായി നീങ്ങാന്‍ നഗരസഭയില്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ തീരുമാനം. യോഗത്തില്‍ പങ്കെടുക്കാതിരുന്ന പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് നല്‍കാനും യോഗം തീരുമാനിച്ചു.
വാഴൂര്‍ റോഡില്‍ നഗരസഭാ പരിധിയില്‍ പാറേല്‍ പള്ളിക്കു സമീപം തുടര്‍ച്ചയായി രണ്ടുദിവസം റോഡിലേക്കു മരം കടപുഴകിവീണ് ഗതാഗതം തടസപ്പെട്ട സാഹചര്യം പരിഗണിച്ച് വാഴൂര്‍ റോഡില്‍ കുരിശുംമൂടു വരെയും ചങ്ങനാശേരി ബൈപാസ് റോഡിലും അപകടകരമായ സാഹചര്യത്തില്‍ നില്ക്കുന്ന മരങ്ങളും ശിഖരങ്ങളും അടിയന്തരമായി വെട്ടിമാറ്റും.
ദുരന്തനിവാരണത്തിനായി 37 വാര്‍ഡുകൾക്കും പതിനായിരം രൂപാ വീതം അനുവദിച്ചു. നഗരശുചീകരണത്തിനും ഓടകളിലെ ഒഴുക്ക് തടസം നീക്കുന്നതിനുമായി നിലവിലുള്ള 41 തൊഴിലാളികളെ കൂടാതെ പത്ത് താത്കാലിക തൊഴിലാളികളെക്കൂടി നിയോഗിക്കും.
അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റുകളും ലൈനുകളും പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ യോഗം കെഎസ്ഇബി ജീവനക്കാര്‍ക്കു നിര്‍ദേശം നല്കി.
ദുരിതാശ്വാസ ക്യാമ്പുകളില്‍ ശുദ്ധജലവും ആഹാരസാധനങ്ങളും മരുന്നും എത്തിക്കാനും തീരുമാനിച്ചു.
മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, പോലീസ്, ആരോഗ്യവകുപ്പ്, ഫയര്‍ഫോഴ്സ്, റവന്യു, വൈദ്യുതി, വാട്ടര്‍ അഥോറിറ്റി, കൃഷി, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.