ചേർപ്പുങ്കൽ പഴയ പാലവും ചകിണിപ്പാലവും തുറന്നു കൊടുത്തു
1563674
Friday, May 30, 2025 11:59 PM IST
പാലാ: പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം നിർമാണം പൂർത്തീകരിച്ച ചേർപ്പുങ്കൽ പഴയ പാലവും ചേർപ്പുങ്കൽ ചകിണിപ്പാലവും ഗതാഗതത്തിന് തുറന്നുകൊടുത്തു. എംഎൽഎമാരായ മോൻസ് ജോസഫും മാണി സി. കാപ്പനും ഉദ്ഘാടനം നിർവഹിച്ചു.
മീനച്ചിലാറിനു കുറുകെ ചേര്‍പ്പുങ്കല്‍ സമാന്തരപാലം പുതിയതായി നിര്‍മിച്ചതിനെത്തുടര്‍ന്നു പഴയപാലം അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി അടച്ചിടുകയുണ്ടായി. പഴയപാലത്തിന്റെ കൈവരികള്‍ പല സ്ഥലത്തും തകര്‍ന്നുപോയതുമൂലം അപകടാവസ്ഥ നിലനിന്നിരുന്നു. ചേര്‍പ്പുങ്കല്‍ പള്ളി ഭാഗത്തേക്കു വരുന്ന തീര്‍ഥാടകരും വിവിധ വിദ്യാലങ്ങള്‍, മെഡിസിറ്റി ആശുപത്രി എന്നിവിടങ്ങളിലേക്ക് വരുന്ന ആയിരക്കണക്കിനു യാത്രക്കാരും ആശങ്കയോടെയാണ് പഴയപാലത്തിലൂടെ പൊയ്ക്കൊണ്ടിരുന്നത്.
ഇപ്രകാരമുള്ള അപകടാവസ്ഥയ്ക്ക് ശാശ്വതപരിഹാരം ഉണ്ടാകുന്നതിന് മോൻസ് ജോസഫും മാണി സി. കാപ്പനും ഇടപെട്ടതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍തലത്തില്‍ അനുകൂല തീരുമാനമുണ്ടാകുന്നത്. ചേര്‍പ്പുങ്കല്‍ പഴയപാലത്തിന്റെ കൈവരികള്‍ ബലപ്പെടുത്തി സുരക്ഷിതമാക്കി മാറ്റുന്നതിനും നവീകരിക്കുന്നതിനുംവേണ്ടി പൊതുമരാമത്ത് വകുപ്പില്‍നിന്ന് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പഴയപാലം സഞ്ചാരയോഗ്യമാക്കി മാറ്റിയത്.
ചേര്‍പ്പുങ്കല്‍ സമാന്തരപാലം പുതിയതായി നിര്‍മിച്ചതിനെത്തുടര്‍ന്ന് ഇരുവശത്തേക്കും വാഹനങ്ങള്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന സൗകര്യം ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാല്‍, കാല്‍നടക്കാര്‍ക്കു പുതിയ പാലത്തിലൂടെ സഞ്ചരിക്കുന്നതിനുള്ള ഫുട്പാത്ത് സൗകര്യം ലഭ്യമായിട്ടില്ല. ഇത്തരത്തിലുള്ള പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി ചേര്‍പ്പുങ്കല്‍ പുതിയതായി നിര്‍മിച്ച സമാന്തരപാലം വാഹനയാത്രയ്ക്കു വേണ്ടിയും അറ്റകുറ്റപ്പണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കി മാറ്റിയ പഴയപാലം കാല്നടയാത്രയ്ക്കുവേണ്ടിയും മാത്രമായി മാറ്റാനുമാണ് തീരുമാനിച്ചിട്ടുള്ളത്.
ബ്ലോക്ക് പഞ്ചായത്ത് മെംബർ ഡോ. മേഴ്സിക്കുട്ടി ജോൺ മൂലക്കാട്ട്, കിടങ്ങൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് തോമസ് മാളിയേക്കൽ, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് ആദിത്യ സബിൻ തുടങ്ങിയവർ പങ്കെടുത്തു.