തെരുവുനായശല്യം രൂക്ഷം : നായ്ക്കളുടെ ആക്രമണത്തിൽ ഒരാട് ചത്തു, മറ്റൊന്നിന് പരിക്ക്
1561674
Thursday, May 22, 2025 7:02 AM IST
തലയാഴം: വൈക്കത്തിന്റെ ഉൾപ്രദേശങ്ങളിൽ തെരുവുനായശല്യം രൂക്ഷമായി.ആൾത്താമസമില്ലാത്ത വീടുകളിലും ഒഴിഞ്ഞ പുരയിടങ്ങളിലും കൂട്ടമായി കടിപിടികൂടുന്ന നായ്ക്കൾ ജനജീവിതത്തിന് കടുത്ത ഭീഷണിയാകുകയാണ്. ഉൾപ്രദേശത്തെ നാട്ടുവഴികളിലൂടെ നടന്നുപോകുന്ന സ്ത്രീകളും കുട്ടികളും വയോധികരും ഏതു നിമിഷവും നായ്ക്കളുടെ ആക്രമണമുണ്ടാകാമെന്ന ഭയപ്പാടിലാണ്. വടിയുമായാണ് ഗ്രാമീണർ വഴിയിലൂടെ പോകുന്നത്.
കുപ്പേടിക്കാവ് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ പുഴയോരത്തും സമീപ പുരയിടങ്ങളിലും മൂപ്പതോളം നായ്ക്കൾ കൂട്ടമായാണ് കടിപിടികൂടി ചുറ്റിത്തിരിയുന്നത്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ തെരുവുനായ്ക്കളുടെ ശല്യംമൂലം കുട്ടികളെ വീടിനു പുറത്തിറക്കാൻ ഭയക്കുകയാണ്. ജനജീവിതത്തിന് കടുത്ത ഭീഷണിയായ തെരുവുനായ്ക്കളെ പിടികൂടുന്നതിന് പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
തോട്ടകത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒരാട് ചത്തു. മറ്റൊരാടിന് ഗുരുതരമായി പരിക്കേറ്റു. തലയാഴംതോട്ടകം നീലാംബരിയിൽ മഞ്ജുവിന്റെ ഒന്നരവയസ് പ്രായമുള്ള ആടാണ് ചത്തത്.
ആടിനെ ആക്രമിക്കുന്നത് കണ്ട് വഴിയിലൂടെ പോയവർ ബഹളം വച്ചതിനാൽ ഇവരുടെ മറ്റു മൂന്ന് ആടുകൾ ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടു.കൂട്ടമായെത്തിയ തെരുവുനായ്ക്കൾ ആടിനെ വളഞ്ഞിട്ട് ആക്രമിച്ചു നിമിഷങ്ങൾക്കകം കടിച്ചുകൊല്ലുകയായിരുന്നു.
തോട്ടകം ചിറയിൽപറമ്പ് ലതയുടെ മൂന്ന് ആടുകളിൽ ഒന്നിനെ തെരുവുനായ്ക്കൾ കടിച്ചു പരിക്കേൽപിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് നാലോടെ തെരുവുനായ്ക്കൾ കൂട്ടമായെത്തി ആടിനെ കടിച്ചു ഗുരുതരമായി പരിക്കേൽപ്പിക്കുക യായിരുന്നു. ആടിന്റെ കരച്ചിൽ കേട്ട് ലത വടിയുമായി ഓടിച്ചെന്നപ്പോൾ നായ്ക്കൾ ഓടിമറഞ്ഞു.
ഗുരുരമായി പരിക്കേറ്റതിനാൽ കുത്തിവച്ച് രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ലത. നിർധന കുടുംബങ്ങൾ അധികവരുമാനത്തിനായി വളർത്തുന്ന കോഴികൾ, താറാവുകൾ ആടുകൾ തുടങ്ങിയവ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിനാൽ പലരും ആടുകോഴിവളർത്തലിൽനിന്നു പിൻവാങ്ങാൻ നിർബന്ധിതരാകുകയാണ്.