ആത്മീയതയിൽ വളർന്ന മത്തായിക്കുഞ്ഞ്
1561694
Thursday, May 22, 2025 11:33 PM IST
കോട്ടയം: ചെറുപ്പം മുതലേ പൗരോഹിത്യ ജീവിതത്തോട് വലിയ ആകര്‍ഷണമുള്ള വ്യക്തിയായിരുന്നു മത്തായിക്കുഞ്ഞ് എന്ന മാക്കീല്‍ മാത്യു. പിതൃസഹോദരനായ മാക്കീല്‍ യൗസേപ്പച്ചനോടും മറ്റു വൈദികരോടുമുള്ള സഹവാസം ദൈവവിളി ശക്തമാകാന്‍ കാരണമായി. പിതൃസഹോദരന് ബലി അര്‍പ്പിക്കുമ്പോള്‍ കുര്‍ബാനയില്‍ സഹായിച്ചിരുന്നത് മത്തായിക്കുഞ്ഞായിരുന്നു. 1865ൽ മാന്നാനം സെമിനാരിയില്‍ വൈദിക പഠനത്തിനായും 1866ല്‍ വരാപ്പുഴ മേജര്‍ സെമിനാരിയില്‍ ഉപരിപഠനത്തിനായും ചേര്‍ന്നു. 1874 മേയ് 20ന് വൈദികനായി.
പുത്തന്‍പള്ളി സെമിനാരിയിലും ബ്രഹ്മമംഗലം സെമിനാരിയിലും അധ്യാപകനായി സേവനം ചെയ്തു. കൈപ്പുഴ, ഇടയ്ക്കാട്, കടുത്തുരുത്തി, ബ്രഹ്മമംഗലം പള്ളികളില്‍ വികാരി, ബിഷപ് മര്സെല്ലിനോസ് ബരാര്ദിയുടെ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1889ല്‍ ബിഷപ് ചാൾസ് ലവീഞ്ഞ് തെക്കുംഭാഗര്ക്കായുള്ള വികാരി ജനറാളാക്കി. ക്നാനായ സമുദായത്തിലെ സ്ത്രീജനങ്ങളുടെ ആധ്യാത്മികവും വിദ്യാഭ്യാസപരവുമായ സമുദ്ധാരണം ആവശ്യമാണെന്ന് മനസിലാക്കിയ ഇദ്ദേഹം 1892 ജൂണ്‍ 24നു വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിനു തുടക്കം കുറിച്ചു.
1896ല്‍ ചങ്ങനാശേരി വികാരിയത്തിന്റെ വികാരി അപ്പസ്തോലിക്കയായി. 1911 ഓഗ്സറ്റ് 29നു തെക്കുംഭാഗര്ക്കുള്ള കോട്ടയം വികാരിയത്തിന്റെ വികാരി അപ്പസ്തോലിക്കയായി.1914 ജനുവരി 26നു മാര്‍ മാത്യു മാക്കീല്‍ നിത്യതയിലേക്ക് വിളിക്കപ്പെട്ടു.
കൃതജ്ഞതയുടെ
പുണ്യനിമിഷങ്ങള്: മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം: ചങ്ങനാശേരി വികാരിയത്തിന്റെയും കോട്ടയം വികാരിയത്തിന്റെയും പ്രമ വികാരി അപ്പസ്തോലിക്കയും വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന് മാര്‍ മാത്യു മാക്കീലിന്റെ ധന്യന്‍ പദവി കോട്ടയം അതിരൂപതയ്ക്ക് ആഹ്ളാദത്തിന്റെയും പ്രാര്‍ഥനയുടെയും കൃതജ്ഞതയുടെയും പുണ്യനിമിഷങ്ങള്.
ഇടയനടുത്ത അജപാലന നൈപുണ്യവും ജീവിത വിശുദ്ധിയും ഒന്നുപോലെ സമ്മേളിച്ച അനുപമ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു യുഗപ്രഭാവനായ ദൈവദാസന് മാര്‍ മാത്യു മാക്കീലെന്ന് കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു. പരിശുദ്ധ സിംഹാസനത്തിന്റെ ധന്യപദവി പ്രഖ്യാപനത്തെ വലിയ കൃതജ്ഞതയോടെ ദൈവത്തോടു നന്ദിപറയാനുള്ള പ്രാര്ഥനാവേളയായി കാണുന്നതായും ആര്‍ച്ച്ബിഷപ് പറഞ്ഞു.
വിദേശ മിഷനറിമാരുടെ ഭരണത്തില്‍നിന്നു നാട്ടു മെത്രാന്മാരുടെ കൈകളിലേക്ക് സീറോ മലബാര്‍ സഭ എല്പ്പിക്കപ്പെട്ട അവസരത്തില്‍ വ്യക്തമായ ഉള്‍ക്കാഴ്ചയോടെ സഭാ പൈതൃകത്തെ പരിപാലിച്ചു വലിയ പുരോഗതിയിലേക്ക് സഭയെ നയിക്കുന്നതിനു നേതൃത്വം നല്കാന് മാക്കീല്‍ പിതാവിനു സാധിച്ചതായും ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അനുസ്മരിച്ചു.