ഇടയ്ക്കാട്ടു പള്ളിക്ക് ധന്യനിമിഷം
1561695
Thursday, May 22, 2025 11:33 PM IST
കോട്ടയം: മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ പുണ്യ കബറിടം സ്ഥിതി ചെയ്യുന്ന ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിക്കും ധന്യനിമിഷം.
കോട്ടയം വികാരിയത്തിന്റെ പ്രഥമ മെത്രാനായിരുന്ന മാര്‍ മാത്യു മാക്കില്‍ തന്റെ ഭദ്രാസനമായി തെരഞ്ഞെടുത്തതും അദ്ദേഹം ഏറെ സ്നേഹിച്ച ഇടയ്ക്കാട്ടു പള്ളിയായിരുന്നു. അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്നതുകൊണ്ടുതന്നെ ഈ ദേവാലയം ഇന്നു വിശുദ്ധിയുടെ പരിമളത്തിലാണ്. ഒരു നിയോഗംപോലെ പിതാവിന്റെ കബറിടത്തില്‍ സ്ഥിരമായി പ്രാര്‍ഥന നടത്താൻ തുടക്കംകുറിച്ചത് വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിലെ സിസ്റ്റേഴ്സായിരുന്നു.
തുടര്‍ന്ന് നാടിന്റെ നാനാഭാഗത്തുനിന്ന് ആളുകള്‍ പ്രാര്ഥിക്കാനായിയെത്തി. പ്രാര്‍ഥനകള്‍ ഫലമണിയുന്ന നൂറു നൂറു ഉദാഹരണങ്ങളാണ് ഇവിടെ ഒരോ ദിവസവും ഉണ്ടാകുന്നത്. അനുഭവ സാക്ഷ്യങ്ങള്‍ പറയുന്നതിനായി ധാരാളം പേരെത്തുന്നു. അസാധ്യ കാര്യങ്ങളുടെ ഫലപ്രാപ്തിക്കായിട്ടാണ് പലരും പിതാവിന്റെ കബറിടത്തിങ്കല്‍ എത്തുന്നത്. ചരമദിനമായ ജനുവരി 26ന് പിതാക്കന്മാരുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥനകളും മാക്കീല്‍ കുടുംബത്തിന്റെ നേതൃത്വത്തില്‍ ശ്രാദ്ധ സദ്യയും നടത്തിവരുന്നു.
മാര്‍ മാത്യൂ മാക്കീൽ മ്യൂസിയവും പള്ളിയോടു ചേർന്നുണ്ട്.
ധന്യപദവി പ്രഖ്യാപനത്തെ ഇടയ്ക്കാട്ട് പള്ളിയും വിസിറ്റേഷന്‍ സന്യാസിനി സമൂഹവും വലിയ ആഹ്ളാദത്തോടെയും പ്രാര്‍ഥനയോടെയുമാണ് സ്വീകരിച്ചത്. പ്രഖ്യാപനം വന്നയുടന്‍ ഇടയ്ക്കാട്ട് ഫൊറോന വികാരി ഫാ. സൈമണ്‍ പുല്ലാട്ടിന്റെയും രൂപതാതല നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ മേഴ്സിലിറ്റിന്റെയും നേതൃത്വത്തില്‍ സിസ്റ്റേഴ്സും ഇടവക ജനങ്ങളും കബറിടത്തിങ്കലെത്തി പുഷ്പചക്രം അര്‍പ്പിക്കുകയും പ്രാര്‍ഥനകള്‍ നടത്തുകയും ചെയ്തു. ധന്യന്‍ പദവി പ്രഖ്യാപനത്തിന്റെ സമ്മേളനം നടത്താനുളള തയാറെടുപ്പിലാണ് കോട്ടയം അതിരൂപതയും വിസിറ്റേഷന്‍ സന്യാസിനി സമൂഹവും.