ടോറസുകള്‍ക്ക് നിയന്ത്രണമില്ല; റോഡുകൾ തകർച്ചയിൽ
1561882
Friday, May 23, 2025 6:53 AM IST
കോട്ടയം: അനുവദനീയമായതിലും ഇരട്ടിയിലധികം ചരക്കുമായി ഓടുന്ന ടോറസ്, ടിപ്പര്‍ ലോറികളുടെ പാച്ചിൽ റോഡുകളുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു. പാറകളും തടികളും കയറ്റുന്ന കൂറ്റന്‍ ടോറസുകള്‍ ഗ്രാമീണ റോഡുകളുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമായിട്ടും പോലീസും മോട്ടോര്‍വാഹന വകുപ്പും ഇടപെടല്‍ നടത്തുന്നില്ല.
ഇത്തരം ലോറികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്താന്‍ പോലീസും ജാഗ്രത പുലര്‍ത്തുന്നില്ല. പാറമടകള്‍ പ്രവര്‍ത്തിക്കുന്ന മിക്കയിടങ്ങളിലും പോലീസിന് ക്വാറികളില്‍നിന്നു പതിവായി പടി കിട്ടുന്നതായി ആരോപണമുണ്ട്. പാറമടകള്‍ക്കു സമീപമുള്ള എല്ലാ ഗ്രാമീണ റോഡുകളും തകര്‍ച്ചയിലാണ്. രാത്രി തടി കയറ്റിപ്പോകുന്ന ലോറികളും സമാനമായ സാഹചര്യമാണുണ്ടാക്കുന്നത്.
20 ടണ്‍ ഭാരത്തിന് അനുമതിയുള്ള ടോറസുകളില്‍ നാല്പത് ടണ്ണിലേറെ ഭാരമാണ് കയറ്റിപ്പോകുന്നത്. ജില്ലയില്‍ അടുത്തയിടെ നിർമാണം പൂർത്തിയാക്കിയ മിക്ക റോഡുകളും ടോറസ് ലോറികളുടെ പാച്ചിലിൽ തകര്‍ന്നുകഴിഞ്ഞു. റോഡുകള്‍ക്ക് വിള്ളല്‍ വീഴുന്നതും താഴ്ന്നുപോകുന്നതും സാധാരണ കാഴ്ചയായിരിക്കുകയാണ്.
മഴക്കാലമാകുന്നതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. അമിതഭാരം കയറുമ്പോള്‍ പൈപ്പ് പൊട്ടി ജലവിതരണവും നിലയ്ക്കുന്നു. ഓട്ടത്തി നിടെ ടോറസുകളിള് നിന്ന് കല്ലുകള്‍ റോഡിലേക്കു വീഴുന്നതിനാല്‍ ഭയപ്പാടോടെയാണ് ചെറുവാഹനങ്ങള്‍ ഇത്തരം പാതകളില്‍ ഓടുന്നത്.