വാഴൂരിലെ വിത്തുണ്ടകള്‍ വനത്തിലെ ഫലവൃക്ഷങ്ങളാകും
1561902
Friday, May 23, 2025 10:35 PM IST
വാഴൂർ: മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരണത്തിനായി വനംവകുപ്പ് നടപ്പാക്കുന്ന വിത്തൂണ് പദ്ധതിയുടെ ഭാഗമായി വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിര്‍മിച്ച വിത്തുണ്ടകള്‍ വനംവകുപ്പിന് കൈമാറി. സംസ്ഥാനത്ത് ഒരു ബ്ലോക്ക് പഞ്ചായത്തിനുകീഴില്‍ വിത്തൂണ് പദ്ധതി നടപ്പാക്കുന്നത് ഇതാദ്യമാണ്. വന്യമൃഗങ്ങള്‍ക്ക് ഇഷ്ടമുള്ള ഫലങ്ങളുടെ വിത്തുകള്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ വനത്തിനുള്ളില്‍ വിതറുന്ന വനംവകുപ്പിന്റെ നൂതനപദ്ധതിയാണ് വിത്തൂണ്.
ചക്കക്കുരു, കശുവണ്ടി, മാങ്ങാണ്ടി തുടങ്ങിയ വിത്തുകള്‍ ശേഖരിച്ച് മണ്ണ് അരിച്ചെടുത്ത് രണ്ടുചട്ടിക്ക് ഒരു ചട്ടി പച്ചച്ചാണകം എന്ന അനുപാതത്തില്‍ കുഴച്ചെടുത്ത് അതിനുള്ളില്‍ വിത്ത് നിക്ഷേപിച്ച് ഉണക്കി എടുക്കുന്നതാണ് വിത്തുണ്ട. വെയിലുകൊണ്ട് ഉണങ്ങാത്തതിനാല്‍ ഇത് വിത്തിനെ മുളപ്പിക്കും. കാടിറങ്ങാതെ വന്യമൃഗങ്ങള്‍ക്ക് വനത്തിനുള്ളില്‍ ഫലങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. പതിനായിരം വിത്തുണ്ടകളാണ് ബ്ലോക്ക് പഞ്ചായത്ത് വനം വകുപ്പിന് കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് വിത്തുണ്ടകള്‍ വനം വകുപ്പ് മണിമല പ്ലാച്ചേരി റേഞ്ച് ഓഫീസര്‍ സുരേഷ് കുമാറിന് കൈമാറി.
ലോക ജൈവവൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പുറത്തിറക്കിയ ജൈവ വൈവിധ്യ രജിസ്റ്റർ "ജൈവജാലകം' പ്രകാശനവും സ്ഥലനാമവൃക്ഷ നടീൽ പരിപാടിയുടെ ഭാഗമായ തൈ വിതരണവും നടത്തി. വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ആറുപഞ്ചായത്തിലെ ജൈവ വൈവിധ്യം, അവ നേരിടുന്ന വെല്ലുവിളികൾ, ജൈവ വൈവിധ്യ സംരക്ഷണം എന്നിവ ലക്ഷ്യമാക്കി പ്രാദേശിക വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഹ്രസ്വരേഖയാണ് പ്രസിദ്ധീകരിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷ കിരണ്‍, ഷാജി പാമ്പൂരി, പി.എം. ജോണ്‍, മിനി സേതുനാഥ്, വര്‍ഗീസ് ജോസഫ്, കെ.എസ്. ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.