പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം, ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി
1563300
Thursday, May 29, 2025 7:06 AM IST
കുമരകം: ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാകുകയാണ്. താഴ്ന്ന പ്രദേശങ്ങളും റോഡും വെള്ളത്തിനടിയിലായി. തിരുവാർപ്പ്, അയ്മനം, കുമരകം, ആർപ്പൂക്കര പഞ്ചായത്തുകളുടെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളപ്പൊക്ക ദുരിതത്തിലാണ്.
തിരുവാർപ്പ് പഞ്ചായത്തിൽ ഇന്നലെ ഒരു ദുരിതാശ്വാസ ക്ലാമ്പ് തുടങ്ങി. തിരുവാർപ്പ് ഗവൺമെന്റ് യുപി സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയത്. താമരശേരി കോളനിയിൽനിന്നുള്ളവരാണ് ക്യാമ്പിലുള്ളത്.
കുമരകത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയിട്ടില്ലെങ്കിലും ജനങ്ങൾ ദുരിതത്തിലാണ്. വിനോദസഞ്ചാര കേന്ദ്രമെന്ന് കൊട്ടിഘാേഷിക്കുന്ന കുമരകത്തേക്കുള്ള റോഡിൽ പല ഭാഗങ്ങളിലും വെള്ളം കയറിക്കഴിഞ്ഞു. ഇഴഞ്ഞിഴഞ്ഞ് മുന്നേറുന്ന കോണത്താറ്റു പാലത്തിന്റെ പ്രവേശന പാത മൂലം ജനങ്ങൾ അനുഭവിക്കുന്ന യാത്രാ ദുരിതം മഴയെത്തിയതോടെ ഇരട്ടിയായി.
ആറ്റാമംഗലം പള്ളിക്ക് സമീപത്തെ താത്കാലിക ബസ് സ്റ്റാേപ്പിൽനിന്നും ചന്തക്കവലയിലെ ബസ്ബേയിൽ നടന്നെത്തുന്നത് ജീവൻ പണയം വച്ചാണ്. ഇല്ലിക്കൽ കവല,ആമ്പക്കുഴി, വായനശാല, ഉസ്മാൻ കവല, ഒന്നാം കലുങ്ക്, തുടങ്ങി കുമരകം റോഡിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ട് രണ്ടു ദിവസങ്ങളായി.
അയ്മനം പഞ്ചായത്തിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ ഇന്നലെ തുടങ്ങി. സിഎംഎസ് എൽപിഎസ് ഒളശ, സിജെഎം യുപി സ്കൂൾ കല്ലുമട എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുടങ്ങിയത്. ഇവിടെ 14-ാം വാർഡിലെ വീട്ടുകാരാണ് അന്തേവാസികൾ. വിരിപ്പുകൃഷി ആരംഭിക്കുന്ന സമയത്ത് എത്തിയ കാലവർഷം കാർഷികമേഖലയ്ക്കും വൈദ്യുതി വകുപ്പിനും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.