ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ പൗരോഹിത്യ സുവര്‍ണ ജൂബിലി നിറവില്‍
1563303
Thursday, May 29, 2025 7:06 AM IST
കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ പൗരോഹിത്യ സുവര്‍ണ ജൂബിലി നിറവില്‍. ഇന്നു ഉച്ചയ്ക്ക് 12നു കോട്ടയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ അനുമോദന സമ്മേളനം നടക്കും. 1975 മേയ് 21നു പൗലോസ് മാര്‍ ഫീലക്സിനോസ് മെത്രാപ്പോലീത്തയില്നിന്നാണ് വൈദിക പട്ടം സ്വീകരിച്ചത്.
പൗരോഹിത്യ പദവിയിലേക്കുള്ള ആദ്യപടിയായ ശെമ്മാശപട്ടം സ്വീകരിച്ചിട്ട് 61 വര്‍ഷവും മഹാപൗരോഹിത്യ പദവിയില്‍ 34 വര്‍ഷവും പൂര്‍ത്തീകരിച്ചു. ബാഹ്യകേരള ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി 1991 ജനുവരി മൂന്നിനു വാഴിക്കപ്പെട്ടശേഷം ഗള്‍ഫ് മേഖലകള്‍ക്കൂടി ഉള്‍പ്പെട്ട ഭദ്രാസനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു.
1992ല്‍ ഭദ്രാസനത്തിന്റെ പൂര്‍ണ ചുമതല ലഭിച്ചു. ഗ്രെയ്റ്റര്‍ ഇന്ത്യ ആര്‍ച്ച്ഡയോസിസ് എന്ന നിലയില്‍ ഭദ്രാസനത്തിന്റെ സര്വതോന്മുഖ വളര്‍ച്ചയ്ക്കു നേതൃത്വം നല്കി. 1999 മുതല്‍ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയായി.
അരീപ്പറമ്പ് സെന്റ് മേരീസ് ഇടവകയില്‍ മുറിയാങ്കല്‍ പരേതരായ കുര്യന്-അന്നമ്മ ദമ്പതികളുടെ ആറാമത്തെ പുത്രനായി 1949 ജൂലൈ ഒന്നിനു ജനിച്ചു. അമയന്നൂര്‍ ഹൈസ്കൂളില്‍നിന്ന് സ്കൂള്‍ വിദ്യാഭ്യാസവും സിഎംഎസ് കോളജില്‍നിന്ന് ആംഗലേയ സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
തുടര്‍ന്ന് ജര്‍മനിയിൽ ഉപരിപഠനം പൂര്‍ത്തിയാക്കി. വൈദിക പരിശീലനം കോട്ടയം പഴയ സെമിനാരിയിലും മഞ്ഞനിക്കര ദയറായിലും ബാംഗ്ലൂര്‍ യുടിസിയിലും പൂര്‍ത്തീകരിച്ചു. 15-ാമത്തെ വയസില്‍ 1964 ഫെബ്രുവരി 24നു പൗലോസ് മാര്‍ ഫീലക്സിനോസില്നിന്നും കോറുയോ പട്ടം സ്വീകരിച്ചു.
1975 ജനുവരി 6ന് പെരുമ്പള്ളി തിരുമേനിയില്‍നിന്ന് യൗഫ്ദിയഖിനോ പട്ടവും സ്വീകരിച്ചു. 1990 ഡിസംബറില്‍ യാക്കൂബ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത റമ്പാന് സ്ഥാനം നല്കി. 1991 ജനുവരി 3നു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായില്‍നിന്നു മെത്രാപ്പോലീത്താ സ്ഥാനം സ്വീകരിച്ചു.
പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ നാഹീ റോ എന്ന ബഹുമതി നല്കി ആദരിച്ചു. ബാഹ്യകേരള ഭദ്രാസനത്തിനു പുറമേ കോട്ടയം, കൊല്ലം, നിരണം, തുമ്പമണ്‍ ഭദ്രാസനങ്ങളുടെ ചുമതലകള്‍ വഹിച്ചിരുന്നു. ഡബ്ല്യുസിസി, എന്‍സിസി, ബൈബിള്‍ സൊസൈറ്റി എന്നീ പ്രസ്ഥാനങ്ങളുടെ സാരഥ്യം വഹിച്ചിട്ടുണ്ട്.
കത്തോലിക്കാ സഭയും യാക്കോബായ സഭയും തമ്മിലുള്ള സംവാദത്തില്‍ സഭയുടെ പ്രതിനിധിയായി പ്രവര്‍ത്തിച്ചു. സഭയില്‍ മെത്രാപ്പോലീത്തായെക്കാള് സീനിയറായ ഏക മേല്പട്ടക്കാരന് ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത മാത്രമാണ്.