മാലിന്യമുക്തമെന്ന് പ്രഖ്യാപിച്ച പഞ്ചായത്തില്‍ നാടിനെയാകെ മുക്കി മാലിന്യം തള്ളൽ
1563309
Thursday, May 29, 2025 7:06 AM IST
കടുത്തുരുത്തി: മാലിന്യമുക്തമെന്ന് പ്രഖ്യാപനം നടത്തിയ പഞ്ചായത്തില്‍ ഒരു നാടിനെയാകെ മാലിന്യത്തില്‍ മുക്കി മാലിന്യ നിക്ഷേപ കേന്ദ്രം. വാടകയ്ക്കെടുത്ത പറമ്പില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറേയായി ചാടിച്ചത് ടണ്‍ കണക്കിന് മാലിന്യം.
മാലിന്യമുക്ത പഞ്ചായത്തെന്ന് പ്രഖ്യാപനം നടത്തിയ മുളക്കുളം പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍പെടുന്ന ഉദയഗിരി ജംഗ്ഷനു സമീപത്തെ 30 ഏക്കറോളം വരുന്ന റബര്‍ തോട്ടത്തിലാണ് മാലിന്യമല രൂപപ്പെട്ടു വരുന്നത്. മുട്ടുചിറ സ്വദേശി നീരക്കല്‍ എെജുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആലപ്പുഴ അമ്പലപ്പുഴ സ്വദേശി ബിബിന്‍ രാജ് എംഡിയായ കമ്പനി അഞ്ച് ഏക്കറോളം സ്ഥലം വാടകയ്ക്കെടുത്താണ് മാലിന്യം തള്ളിയിരുന്നത്.
ഏക്കറിന് 25,000 രൂപ നിരക്കില്‍ അഞ്ച് ഏക്കറിന് ഒന്നേകാല്‍ ലക്ഷം രൂപയാണ് പ്രതിവര്‍ഷം വാടക ലഭിച്ചിരുന്നത്. കോഴി ഫാം പ്രവര്‍ത്തിക്കാനും മാലിന്യത്തില്‍നിന്നു വളം ഉത്പാദിപ്പിക്കുന്ന യൂണിറ്റിന്റെ പ്രവര്‍ത്തനം നടത്തുന്നതിനുമാണ് സ്ഥലം വാടകയ്ക്കു നല്‍കിയിരുന്നതെന്ന് ഐജു പറയുന്നു. വാടകയ്ക്കു പുറമേ ഉത്പാദിപ്പിച്ചിരുന്ന വളത്തിലൊരു പങ്കും സ്ഥല ഉടമയ്ക്കു നല്‍കാമെന്നായിരുന്നു വ്യവസ്ഥ.
മാലിന്യനിക്ഷേപ കേന്ദ്രത്തിനു സമീപത്തെ ഒരു വീട്ടില്‍ ഡെങ്കിപ്പനി കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ റബര്‍ തോട്ടങ്ങള്‍ കേന്ദ്രീകരിച്ചു കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനകള്‍ക്കിടെയാണ് റബര്‍തോട്ടത്തിലെ മാലിന്യക്കൂമ്പാരവും ശ്രദ്ധയില്‍പെടുന്നത്.
പരിശോധനയ്ക്കെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചാക്കില്‍ കെട്ടി കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ വളം ഉത്പാദിപ്പിക്കുന്നതിനായി എത്തിച്ചവയാണെന്ന മറുപടിയാണ് ഇവിടെ ഉണ്ടായിരുന്ന ജീവനക്കാരന് നല്‍കിയത്. വാര്‍ഡുമെംബറുടെ വീടിനു സമീപത്താണ് ഇക്കാലമത്രയും മാലിന്യം കൊണ്ട് തള്ളിയിരുന്നതെങ്കിലും ഇതൊന്നും അറിഞ്ഞില്ലെന്നാണ് മെംബര്‍ പറയുന്നത്.
മറ്റ് മുനിസിപ്പാലിറ്റിയില്‍നിന്നുള്ള മാലിന്യങ്ങളും ഈ പ്രദേശത്തെ ഹോട്ടല്‍ മാലിന്യങ്ങളുമാണ് ഇവിടെ എത്തിച്ചു തള്ളിയിരുന്നതെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസിലായതെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്.
ഇന്ന് അടിയന്തര യോഗം
കടുത്തുരുത്തി: ബ്ലോക്ക് പഞ്ചായത്തില്‍പ്പെടുന്ന മുളക്കുളം പഞ്ചായത്തിലെ ഉദയഗിരിയില്‍ മാലിന്യ നിക്ഷേപം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ന് 11 ന് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം നടക്കും.
ഇന്നലെയാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചിരുന്ന മാലിന്യ നിക്ഷേപ കേന്ദ്രം അവിചാരിതമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തിയത്. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നു നടക്കുന്ന യോഗത്തിൽ ജില്ലാകളക്ടര്‍ ജോണ്‍ വി.സാമുവല്‍,
ഡിഎംഒ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി, മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍നായര്‍, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.