മഴയിലും കാറ്റിലും വ്യാപക കൃഷിനാശം
1563315
Thursday, May 29, 2025 7:21 AM IST
തലയോലപ്പറമ്പ്: കനത്ത മഴയിലും കാറ്റിലും വൈക്കത്തിന്റെ വിവിധഭാഗങ്ങളിൽ വ്യാപകമായ കൃഷിനാശം സംഭവിച്ചു. വാഴ, കപ്പ, പച്ചക്കറി കൃഷികളാണ് വ്യാപകമായി നശിച്ചത്. മറവൻതുരുത്ത്, ചെമ്പ്, തലയോലപറമ്പ്, ഉദയനാപുരം, തലയാഴം, വെച്ചൂർ, ടിവിപുരം പഞ്ചായത്തുകളിൽ കുലച്ച വാഴകളും കുലക്കാറായതുമായ വാഴകൃഷിയാണ് നശിച്ചത്.
പുരയിടത്തിൽ വെള്ളം കയറിയതോടെ പാതി മൂപ്പെത്തിയ കപ്പകൃഷി നശിച്ചത്കർഷകർക്ക് വലിയ പ്രഹരമായി. വാഴ, കപ്പകർഷകരിൽ നല്ലൊരു പങ്ക് പാട്ടകർഷകരാണ്.
തലയോലപറമ്പ് വടയാറിൽ ഒരേക്കർ പാട്ടത്തിനെടുത്ത് 350 ഏത്തവാഴകൾ നട്ട മുണ്ടാർ സ്വദേശി ജയശാന്തിന്റെ കുലവാഴകൾ ഭൂരിഭാഗവും ഒടിഞ്ഞു നശിച്ചു.
പാട്ടത്തിനെടുത്ത ആറേക്കറിൽ നെൽകൃഷി ചെയ്ത ജയശാന്തിന് സമയത്ത് കൊയ്ത്ത് യന്ത്രം ലഭിക്കാതിരുന്നത് മൂലം വിളനാശമുണ്ടായി വലിയ സാമ്പത്തിക ബാധ്യത ഉണ്ടായതിന് പുറമെയാണ് വാഴകൃഷിയും നശിച്ചത്.