വാഴൂര്‍ റോഡില്‍ പാറേല്‍ പള്ളിക്കു സമീപം മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു
1563316
Thursday, May 29, 2025 7:21 AM IST
ചങ്ങനാശേരി: കനത്തമഴയിൽ, ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ പാറേല്‍ പള്ളിക്കു സമീപം മരം കടപുഴകി റോഡിലേക്കു വീണു. രണ്ടു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. നൂറുകണക്കിനു വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡാണെങ്കിലും അപകടമുണ്ടാകാതിരുന്നത് ഭാഗ്യമായി. സ്വകാര്യ അപ്പാര്‍ട്ട്മെന്റിനു സമീപത്തുള്ള മരമാണ് കടപുഴകിയത്. മരം വീണതോടെ വാഴൂര്‍ റോഡില്‍ ഏറെനേരം ഗതാഗതം മുടങ്ങി യാത്രക്കാര്‍ ദുരിതത്തിലായി.
ചങ്ങനാശേരി ഫയര്സ്റ്റേഷന് ഓഫീസര്‍ അനൂപ് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘവും പോലീസും ചേര്‍ന്ന് മരം മുറിച്ചുനീക്കി ഗതാഗതം സുഗമമാക്കി. ജല്‍ജീവന്‍ പൈപ്പുകള്‍ സ്ഥാപിക്കാന്‍ റോഡ് കുഴിച്ചപ്പോള്‍ ചുവട്ടിലെ വേര് നഷ്ടപ്പെട്ടതിനാലാണ് മരം കടപുഴകിയത്.
അധികൃതർ കാണാതെ പോകരുത്,റോഡിന്റെ വശങ്ങളിലെ നിലംപൊത്താറായ മരങ്ങള്‍
ചങ്ങനാശേരി: വിവിധ റോഡുകളുടെ വശങ്ങളില് നിലംപൊത്താറായ നിലയില്‍ നിരവധി മരങ്ങള്‍. പലതും പ്രായാധിക്യത്താല്‍ ജീര്ണാവസ്ഥയിൽ. നിരവധി മരങ്ങളുടെ ഉണങ്ങിയ കൂറ്റന്‍ ചില്ലകളും വീഴാറായ നിലയിലുണ്ട്. ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ സെന്റ് ആന്‍സ് സ്കൂള്‍ ജംഗ്ഷന് മുതല്‍ തെങ്ങണ വരെയുള്ള ഭാഗത്ത് മരങ്ങളും മരങ്ങളുടെ ശിഖരങ്ങളും അപകട ഭീഷണിയിലാണ്. രണ്ടുമാസംമുമ്പ് എസ്ബി സ്കൂളിനു സമീപത്തെ കൂറ്റന്‍ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണിരുന്നു.
ചങ്ങനാശേരി ബൈപാസ് റോഡിലും റെയില്‍വേ ഗുഡ്സ്ഷെഡ് റോഡിലും പല മരങ്ങളും അപകട ഭീഷണിയുയർത്തുന്നു. ജനങ്ങള്‍ക്കു ഭീഷണിയായ മരങ്ങളുടെ കണക്കെടുക്കാന്‍ അധികാരികള്‍ പരിശോധന നടത്തേണ്ടത് അനിവാര്യമാണ്.
സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റണമെന്ന് കൂടെക്കൂടെ ഉത്തരവിറക്കുന്ന പൊതുമരാമത്ത്, തദ്ദേശഭരണ അധികാരികള്‍ പൊതുസ്ഥലങ്ങളില്‍ ഭീഷണിയിലായ മരങ്ങളുടെ കാര്യത്തിൽ നടപടിയെടുക്കാത്തത് അനീതിയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനങ്ങളുടെ നിരന്തരമായ പരാതിയെത്തുടര്‍ന്ന് പെരുമ്പനച്ചിയിലെ ചില മരങ്ങള്‍ വെട്ടിമാറ്റിയിരുന്നു.
മഴക്കാല ദുരന്തനിവാരണം:അവലോകനയോഗം ഇന്ന്
ചങ്ങനാശേരി: മഴക്കാല ദുരന്തനിവാരണം നഗരസഭാ പരിധിയിലെ അവലോകനയോഗം ഇന്നു രാവിലെ 11ന് മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്റെ അധ്യക്ഷതയില്‍ ചേരും. പോലീസ്, ആരോഗ്യവകുപ്പ്, ഫയര്‍ഫോഴ്സ്, റവന്യു, വൈദ്യുതി, വാട്ടര്‍ അഥോറിറ്റി, കൃഷി, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.