സർക്കാർ സ്കൂളുകളിലെ അപര്യാപ്തതകൾ പരിഹരിച്ചു: മന്ത്രി ആർ. ബിന്ദു
1563395
Thursday, May 29, 2025 10:44 PM IST
കാഞ്ഞിരപ്പള്ളി: പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വിപുലീകരണത്തിൽ വലിയ കുതിച്ചുചാട്ടമാണ് സാധ്യമാക്കിയതെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. ഇടക്കുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിട ശിലാസ്ഥാപനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ പല സർക്കാർ സ്കൂളുകളിലും രാജ്യാന്തര നിലവാരമുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടസമുച്ചയങ്ങൾ നിർമിക്കാൻ കഴിഞ്ഞു. പുതിയ കാലത്തിനും ലോകത്തിനും ഇണങ്ങുന്ന വിധമുള്ള സ്മാർട്ട് ക്ലാസ് റൂമുകളും ആധുനിക ലാബുകളും ലൈബ്രറികളും ഉൾപ്പെടുന്ന അക്കാദമിക് ബ്ലോക്കുകൾ സജ്ജീകരിച്ച് വിദ്യാർഥികൾക്കു മികച്ച പഠന സാഹചര്യം ഒരുക്കാനായി. അടിസ്ഥാന സൗകര്യങ്ങളിലുണ്ടായിരുന്ന അപര്യാപ്തത രണ്ടു പിണറായി സർക്കാരുകൾ പരിഹരിച്ചുവെന്നും മന്ത്രി ഡോ. ആർ. ബിന്ദു കൂട്ടിച്ചേർത്തു.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.ജെ. മോഹനൻ, സാജൻ കുന്നത്ത്, പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ്, കോട്ടയം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ പി.എൻ. വിജി, പ്രിൻസിപ്പൽ സിസി അലക്സ്, വൈസ് പ്രിൻസിപ്പൽ കെ. സിൽവി ഡേവിസ്, പിടിഎ പ്രസിഡന്റ് കെ.കെ. നസീബ്, പൊതുമരാമത്ത് കെട്ടിടനിർമാണ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പി. ജ്യോതിലക്ഷ്മി, സ്കൂൾ വികസനസമിതി ചെയർമാൻ പി. ഷാനവാസ്, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും നടത്തി.
2022-23 വർഷത്തെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി രണ്ടു കോടി രൂപ ഹയർ സെക്കൻഡറി വിഭാഗത്തിന് കെട്ടിട നിർമാണത്തിനായി അനുവദിച്ചു. കെട്ടിടനിർമാണം പൂർത്തിയാകുന്നതോടെ നിലവിൽ പല സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന ഹയർ സെക്കൻഡറി കെട്ടിടങ്ങൾ ഒറ്റ ബ്ലോക്കിലേക്കു മാറും.