കാലവര്‍ഷക്കെടുതി: കാര്‍ഷികമേഖലയില്‍ 4.27 കോടി രൂപയുടെ നഷ്ടം
1563434
Thursday, May 29, 2025 11:50 PM IST
കോട്ടയം: കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ കാര്‍ഷിക മേഖലയ്ക്ക് ഉണ്ടായത് 4,27,91,931 രൂപയുടെ നഷ്ടം.
ജില്ലയിലെ 126 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. കാലവര്‍ഷം ആരംഭിച്ച 23 മുതല്‍ 29 വരെയുള്ള ഒരാഴ്ചയിലെ നഷ്ടമാണിത്. കൂടുതല്‍ നാശം സംഭവിച്ചത് വാഴക്കൃഷിക്കാണ്. ജില്ലയില്‍ മൊത്തം 30 ഹെക്ടറിലെ വാഴകൃഷിയാണ് നശിച്ചത്. 2.19 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വൈക്കം മേഖലയിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. ജില്ലയില്‍ മൊത്തം 62 ഹെക്ടറിലെ നെല്‍കൃഷിയും 18 ഹെക്ടറിലെ റബര്‍ കൃഷിയും 11 ഹെക്ടറിലെ ജാതി കൃഷിയും നശിച്ചു. നെല്‍കൃഷിയില്‍ 93 ലക്ഷം രൂപയും റബര്‍ കൃഷിയില്‍ 77.94 ലക്ഷം രൂപയും ജാതി കൃഷിയില്‍ 23.55 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കുന്നു.
മലയോര മേഖലയില്‍ ഉള്‍പ്പെടെ കുരുമുളക്, കപ്പക്കൃഷികള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. വിളകള്‍ക്കുണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുപ്പു തുടരുയാണെന്നു കൃഷിവകുപ്പ് അറിയിച്ചു.
ഇന്ന് ഓറഞ്ച് അലര്‍ട്ട്
കോട്ടയം: അതിതീവ്രമായ മഴ സാധ്യതയെത്തുടര്‍ന്നു ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. നാളെ ശക്തമായ മഴ സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നതിനാലും ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉത്തരവായി. അങ്കണവാടികള്‍, അവധിക്കാല ക്ലാസുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന് സെന്ററുകള്‍, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങള്‍/സ്ഥാപനങ്ങള്‍, മതപാഠശാലകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുന്‍പ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
പരീക്ഷകള്‍ മാറ്റിവച്ചു
കോട്ടയം: എംജി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
ജില്ലയിൽ 15
ക്യാമ്പുകളിലായി 246 പേർ
കോട്ടയം: കനത്ത മഴയെത്തുടർന്ന് ജില്ലയിൽ 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 15 ക്യാമ്പുകളിലായി 83 കുടുംബങ്ങളിൽനിന്നുള്ള 246 അന്തേവാസികളുണ്ട്. 95 പുരുഷന്മാരും 99 സ്ത്രീകളും 52 കുട്ടികളും ക്യാമ്പിലുണ്ട്. കോട്ടയം താലൂക്കിൽ 14 ക്യാമ്പുകളും ചങ്ങനാശേരി താലൂക്കിൽ ഒരു ക്യാമ്പുമാണ് നിലവിൽ തുറന്നിട്ടുള്ളത്. ചങ്ങനാശേരി താലൂക്കിലെ ക്യാമ്പിൽ നാലു കുടുംബങ്ങളിൽനിന്നുള്ള 12 പേരും കോട്ടയം താലൂക്കിൽ 79 കുടുംബങ്ങളിൽനിന്നുള്ള 234 പേരുമാണുള്ളത്.
കാലവർഷഖക്കെടുതിയിൽ ഇതുവരെ 225 വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഒരു വീട് പൂർണമായും 224 വീടുകൾ ഭാഗികമായും തകർന്നു. 24 മണിക്കൂറിനിടെ 21 വീടുകൾക്കാണ് കാലവർഷത്തിൽ കേടുപാടുകളുണ്ടായത്. 24 മണിക്കൂറിനിടെ ജില്ലയിൽ 58.75 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 24 മുതൽ 29 വരെ 340. 63 മില്ലിമീറ്റർ മഴയും പെയ്തു.