രാത്രിയായാൽ നാഗന്പടം മാഫിയാത്താവളം
1563605
Friday, May 30, 2025 7:00 AM IST
കോട്ടയം: രാത്രിയായാൽ നാഗമ്പടം ലഹരി മാഫിയാസംഘങ്ങളുടെയും മോഷ്ടാക്കളുടെയും സാമൂഹികവിരുദ്ധരുടെയും താവളം. സന്ധ്യകഴിഞ്ഞാല്‍ നാഗമ്പടം ബസ്സ്റ്റാന്‍ഡിലും സമീപപ്രദേശങ്ങളിലും യാത്രക്കാര്‍ക്കു പോകാന്‍ പറ്റാത്ത സാഹചര്യമാണ്. ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കുകയും സ്റ്റാന്‍ഡിലെ കടകള്‍ അടയ്ക്കുകയും ചെയ്യുന്നതോടെ ഇവിടം സാമൂഹികവിരുദ്ധ സംഘങ്ങള്‍ കൈയടക്കുകയാണ്. അടുത്ത നാളില്‍ ഇവിടുത്തെ കടകളില്‍ മോഷ്ടാക്കളുടെ ശല്യവും വര്‍ധിച്ചിരിക്കുകയാണ്.
കഴിഞ്ഞദിവസം സ്റ്റാന്‍ഡിലെ മൊബൈല്‍കട കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. നഗരസഭയുടെ കെട്ടിടത്തിലുള്ള എസ്.ആര്. മൊബൈല്സിലായിരുന്നു കവര്‍ച്ച. മൂന്ന് മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. കടയുടെ മുകള്‍തട്ടിലെ സീലിംഗ് തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. പിറ്റേന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം വിവരമറിയുന്നത്. സംഭവത്തില്‍ കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏതാനും നാളുകളായി സ്റ്റാന്‍ഡിലും റെയില്വേസ്റ്റേഷന് പരിസരത്തും രാത്രികാലങ്ങളില്‍ മദ്യപാനവും സാമൂഹിക വിരുദ്ധരുടെ ഏറ്റുമുട്ടലുകളും പതിവാണ്. അനാശാസ്യപ്രവര്‍ത്തകരും ബസ്സ്റ്റാന്‍ഡ് താവളമാക്കുന്നു. ബസ്സ്റ്റാന്‍ഡില്‍ രാത്രികാലത്ത് മതിയായ വെളിച്ചമില്ലാത്തത് ഇത്തരം സംഘങ്ങള്‍ക്കു സഹായകമാകുന്നു. പലയിടങ്ങളിലെയും ബള്‍ബുകളും മറ്റും സമൂഹവിരുദ്ധര്തന്നെയാണ് നശിപ്പിക്കുന്നത്. ബസ്സ്റ്റാന്‍ഡില്‍ വെളിച്ചം കിട്ടാൻ നടപടി സ്വീകരിക്കണമെന്ന് പോലീസ് പലവട്ടം നഗരസഭയോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
നാഗമ്പടത്തെ ബിവറേജസില്‍നിന്ന് മദ്യം വാങ്ങിയെത്തുന്നവര് സ്റ്റാന്‍ഡിലെ ഇരിപ്പിടങ്ങളാണ് മദ്യപാനത്തിനുപയോഗിക്കുന്നത്. ഇരുട്ടിന്റെ മറവില്‍ ലഹരി കൈമാറ്റവും നടക്കുന്നതായി വ്യാപക പരാതിയുണ്ട്. ഇതിനു പുറമേ റെയില്‍വേ മേല്‍പാലത്തിലും സാമൂഹികവിരുദ്ധര്‍ തമ്പടിക്കുന്നുണ്ട്. രാത്രികാലത്ത് സ്റ്റാന്‍ഡിലും പരിസരത്തും പോലീസ് പട്രോളിംഗിന് എത്തുന്പോൾ ഇത്തരം സംഘങ്ങള്‍ ഓടിയൊളിക്കും. പോലീസ് പോയിക്കഴിയുമ്പോള്‍ സംഘങ്ങള്‍ തിരികെയെത്തുകയും ചെയ്യും.
അടിയന്തരമായി കോട്ടയം ഈസ്റ്റ് പോലീസ് മഫ്തിയില്‍ ഇവിടെ നിരീക്ഷണം നടത്തണമെന്നും ഇത്തരം സംഘങ്ങളെ അമര്‍ച്ച ചെയ്യാൻ പോലീസ് നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.