താണ്ഡവമാടി കാറ്റും മഴയും
1563614
Friday, May 30, 2025 7:00 AM IST
മാന്‍വെട്ടം: കാറ്റിലും മഴയിലും വ്യാപക നാശം. മാന്‍വെട്ടം, മേമ്മുറി, പൂവാശേരി മേഖലകളിലാണ് കാറ്റ് കനത്ത നാശം വിതച്ചത്. റബര്‍, ആഞ്ഞിലി, തേക്ക്, പ്ലാവ് തുടങ്ങിയ വന്മരങ്ങൾ കാറ്റില്‍ നിലംപൊത്തി. ജാതി, തെങ്ങ്, കമുക്, വാഴ എന്നിങ്ങനെ വ്യാപക കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്.
ഇന്നലെ രാവിലെ ഒമ്പതോടെയാണ് മേഖലയില്‍ കാറ്റ് നാശം വിതച്ചത്. നിരവധി വീടുകള്‍തകർന്നു. കാറ്റില്‍ മരങ്ങള്‍ വീണാണ് വീടുകള്‍ക്ക് നാശമുണ്ടായത്. കാറ്റില്‍ മേല്‍ക്കൂരയും ഓടും പറന്നും നിരവധി വീടുകള്‍ക്ക് നാശമുണ്ടായി. പൂവാശേരിയിലെ റേഷന്‍കടയ്ക്കും നാശമുണ്ടായി. റേഷന്‍കടയുടെ ഓട് കാറ്റില്‍ പറന്നുപോയി.
പുത്തന്‍പുരയില്‍ ജോബി പോളിന്റെ പത്ത് ജാതി, നിരവധി വാഴകള്‍, ആഞ്ഞിലി എന്നിവ കാറ്റില്‍ നശിച്ചു. മങ്ങാട്ട് ജോര്‍ജിന്റെ നിരവധി ജാതി മരങ്ങള്‍ കാറ്റില്‍ നിലംപൊത്തി. തോപ്പില്‍ ലിയോച്ചന്, തോപ്പില്‍ സിബി എന്നിവരുടെ ജാതി, തേക്ക്, വാഴ എന്നിവ നശിച്ചു.
പുത്തന്‍പുരയില്‍ മാത്യുവിന്റെ വീടിന് കാറ്റില്‍ മരം വീണ് നാശമുണ്ടായി. ഇല്ലിക്കല്‍ സനലിന്റെ വീടിന് മരം വീണ് നാശമുണ്ടായി. മ്യാലില്‍ ഇന്ദിരാമ്മയുടെ വീടിന്റെ പകുതിഭാഗം മരം വീണു തകര്‍ന്നു. ഇവിടുത്തെ പ്ലാവ്, ആഞ്ഞിലി, തേക്ക് എന്നിവയും കാറ്റില്‍ കടപുഴകി വീണു. മേമ്മുറി വാലുപറമ്പില്‍ ശശിയുടെ വീടിന്റെ പകുതിഭാഗത്തെ ഓട് മുഴുവനും കാറ്റില്‍ പറന്നു നശിച്ചു. കുറ്റിപറിച്ചതില്‍ കെ.കെ. സന്തോഷിന്റെ വീടിനു മുകളിലേക്ക് പൊങ്ങല്യം വീണു നാശമുണ്ടായി. പുതുപ്പറമ്പില്‍ ജോണി പോളിന്റെ പറമ്പിലെ നിരവധി കുലയ്ക്കാറായ വാഴകളും 30 ജാതി, ബഡ് പ്ലാവുകള്‍, മാവുകള്‍, മറ്റു ഫലവൃഷത്തൈകള്‍ ഉള്‍പ്പെടെ വ്യാപക നാശമാണ് കാറ്റിലുണ്ടായത്. സമീപത്തെ പറമ്പില്‍ നിന്നിരുന്ന ആഞ്ഞിലിമരം കടപുഴകി വീണാണ് നാശനഷ്ടമുണ്ടായതെന്ന് ജോണി പോള്‍ പറഞ്ഞു.
കുറ്റിപറിച്ചതില്‍ നന്ദകുമാറിന്റെ വാഴ, ജാതി, റബര്‍ എന്നിവ കാറ്റില്‍ നിലംപൊത്തി. കൂടാതെ മോട്ടോര്‍പുരയുടെ മുകളിലക്കും മരം വീണ് നാശമുണ്ടായി. രമേശന് കുന്നത്ത് പിഷാരം, സുനുദേവ് മേലുകുന്നേല്‍ എന്നിവരുടെ വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചു. അനില്‍ ഇല്ലിക്കല്‍, ജയിംസ് പുല്ലാപ്പള്ളി, മാത്യൂസ് പുത്തന്‍പുര എന്നിവരുടെ ജാതി, വാഴ, റബര്‍, വന്മരങ്ങള് എന്നിവ കാറ്റില്‍ കടപുഴകിവീണു.
വാര്‍ഡ് മെംബര്‍ സാലിമ്മ ജോളി അപകടസ്ഥലങ്ങൾ സന്ദർശിച്ച് അധികാരികളെ നാശനഷ്ടം സംബന്ധിച്ചു വിവരം ധരിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ ഉണ്ടായ കാറ്റില്‍ കാപ്പുന്തല പാറത്തൊട്ടിയില്‍ റോസിലിന് ബേബിയുടെ വീടിനു മുകളിലേക്ക് പ്ലാവ് കടപുഴകി വീണ് വീടിന് കനത്ത നാശമുണ്ടായി. വീട്ടമ്മ മകളുടെ വീട്ടില്‍ പോയിരുന്നതിനാല്‍ അപകടത്തിൽ പ്പെടാതെ രക്ഷപ്പെട്ടു.