ചുഴലിക്കാറ്റില്‍ കല്ലറയിൽ വൻ നാശം
1563615
Friday, May 30, 2025 7:13 AM IST
കല്ലറ: മഴയ്ക്കൊപ്പമെത്തിയ ചുഴലിക്കാറ്റില്‍ കല്ലറ കളമ്പുകാട് വ്യാപക നാശനഷ്ടമുണ്ടായി. മരം മറിഞ്ഞു വീണ് മേഖലയിലെ നാല് വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. ഇന്നലെ രാവിലെ 9.45ഓടെ വീശിയടിച്ച കാറ്റാണ് നാശം വിതച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, പാലാ ഡിപ്പോയിലെ കെഎസ്ആര്‍ടിസി ജീവനക്കാരന് കെ. സുനില്‍കുമാര്‍ മുക്കില്‍, ജോണ്സണ് കളപ്പുരയില്‍, ജോസ്മോന് പുല്‍പ്രയില്‍ എന്നിവരുടെ വീടുകള്‍ മരം വീണു തകർന്നു.
തോപ്പുറത്ത് നടേശന്റെ പശുത്തൊഴുത്ത് കാറ്റില്‍ മരം വീണു തകര്‍ന്നു. സാബു തറയിലിന്റെ പുരയിടത്തിലെ മരങ്ങള്‍ ഒടിഞ്ഞുവീണും നാശനഷ്ടങ്ങളുണ്ടായി. തച്ചേരിമുട്ട്-തറേത്താഴം, പെരിയാര്കുളങ്ങര-പറവന്തുരുത്ത് എന്നീ റോഡുകളിലും മരം വീണ് ഗതാഗതം തടസപ്പെട്ടു.
വൈദ്യുതി ലൈനുകള്‍ പൊട്ടുകയും തൂണുകള്‍ ഒടിയുകയും ചെയ്തു. കെഎസ്ഇബി അധികൃതരും ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.