ഉദയഗിരിയിലെ മാലിന്യകേന്ദ്രം: അധികൃതർ നടപടികളാരംഭിച്ചു
1563619
Friday, May 30, 2025 7:13 AM IST
കടുത്തുരുത്തി: മുളക്കുളം പഞ്ചായത്തിലെ ഉദയഗിരിയില്‍ കണ്ടെത്തിയ മാലിന്യ കേന്ദ്രം ഉയര്‍ത്തുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടാന്‍ ജില്ലാകളക്ടറുടെ നിര്‍ദേശപ്രകാരം ഡിഎംഒ ഉള്‍പ്പെടെയുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും മലിനീകരണ നിയന്ത്രണ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അവലോകനയോഗം നടത്തി. കോഴിഫാമിന്റെ മറവില്‍ അനധികൃത മാലിന്യനിക്ഷേപ കേന്ദ്രം നടത്തിയവര്‍ക്കെതിരേ നടപടികളാരംഭിച്ചു.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ അടിയന്തരയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങളെടുത്തത്. മാലിന്യനിയമ ലംഘനത്തിന് പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ് എന്നീ വകുപ്പുകള്‍ പിഴയുള്‍പ്പെടെയുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ യോഗം നിര്‍ദേശിച്ചു. ഇതു സംബന്ധിച്ച് കേസെടുക്കാന്‍ പോലീസിനു ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന് യോഗം നിര്‍ദേശം നല്കി.
സമീപ പ്രദേശങ്ങളിലെ കിണര്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള സ്രോതസുകളിലെ ജലം പരിശോധിച്ച് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് ഉറപ്പുവരുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. യോഗത്തില്‍ മാലിന്യസംഭരണ കേന്ദ്രത്തിന്റെ നടത്തിപ്പുകാരെ വിളിച്ചുവരുത്തി സംഭവത്തിന്റെ ഗുരുതരാവസ്ഥ അറിയിച്ചു. 30 ദിവസത്തിനകം മാലിന്യം നീക്കം ചെയ്യണമെന്നും കര്‍ശന നിര്‍ദേശം നല്കി.
മുളക്കുളം പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ ഉദയഗിരി ഭാഗത്ത് നീരാക്കല്‍ ബൈജുവിന്റെ റബര്‍ത്തോട്ടത്തിലാണ് രണ്ടു വര്‍ഷത്തിലേറേയായി മാലിന്യ നിക്ഷേപകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. നാടന്‍കോഴി വളര്‍ത്തല്‍ കേന്ദ്രമെന്നാണ് പുറത്ത് അറിയിച്ചിരുന്നത്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിരോധ പ്രവര്ത്തനങ്ങള്ക്കായെത്തിയ ആരോഗ്യ പ്രവര്‍ത്തകരാണ് ു കേന്ദ്രം കണ്ടെത്തിയത്.
ഗുരുതരമായ ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകുമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിവിധ വകുപ്പ് മേധാവികളുടെ യോഗം അടിയന്തരമായി ചേർന്നത്.
ഡിഎംഒ, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാര്‍, മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ് ഉദ്യോഗസ്ഥര്‍, വെള്ളൂര്‍ പോലീസ്, ശുചിത്വ മിഷന് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മാലിന്യസംഭരണ കേന്ദ്രത്തില്‍ അഴുകിയ ജൈവമാലിന്യങ്ങളും പുഴുക്കളും പന്നിയെലികളും മാലിന്യം കലര്‍ന്ന ജലവും പരന്നൊഴുകുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനങ്ങളുടെ ജീവന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന സ്ഥിതിവിശേഷമാണ് മാലിന്യ സംഭരണകേന്ദ്രം ഉയര്‍ത്തുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി പറഞ്ഞു.
പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ബുധനാഴ്ച സ്ഥലം സന്ദര്‍ശിച്ചിരുന്നു. പരിശോധനയില്‍ ഡെങ്കിപ്പനി സാധ്യതകളും ജലജന്യ രോഗങ്ങളും എലിപ്പനിയും പ്ലേഗ് അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ക്കും കാരണമായേക്കാമെന്ന സാഹചര്യമാണ് ഇവിടെയുള്ളതെന്ന് അവലോകന യോഗം ചൂണ്ടിക്കാട്ടി.
അതീവ ഗൗരവമായി വിഷയത്തെ കൈകാര്യം ചെയ്യാനാണ് യോഗം നിര്‍ദേശിച്ചിരിക്കുന്നത്. മാലിന്യമുക്ത പഞ്ചായത്തെന്ന പ്രഖ്യാപനം നടത്തിയ മുളക്കുളം പഞ്ചായത്തിന് പിഴ ചുമത്തുമെന്ന സൂചനയാണ് ജില്ലാ ഭരണകൂടം നല്‍കുന്നത്.
എന്നാല്‍ പഞ്ചായത്തിന്റെ അറിവോ, അനുമതിയോ യാതൊരുവിധ ലൈന്‍സോ ഇല്ലാതെയാണ് മാലിന്യസംഭരണകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നതെന്നും സമീപദിവസം മാത്രമാണ് ഇതിനെക്കുറിച്ച് പഞ്ചായത്ത് അധികൃതര്‍ അറിയുന്നതൊന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍ പറഞ്ഞു.
കോഴിഫാമിന്റെ മറവിലാണ് ഇവിടെ മാലിന്യ സംഭരണം നടന്നിരുന്നത്. പ്രദേശത്ത് അതിരൂക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. എറണാകുളം ജില്ല അടക്കമുള്ള വിവിധ സ്ഥലങ്ങളില്‍നിന്നും ഹോട്ടലുകള്‍, കാന്റീനുകള്‍, കാറ്ററിംഗ് സെന്ററുകള്‍, ആശുപത്രികള്‍, അറവുശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളാണ് ഇവിടെ സംഭരിച്ചിരുന്നത്.