കൊടുങ്കാറ്റും പേമാരിയും : മരങ്ങള്‍ കടപുഴകുന്നു, വീടുകള്‍ക്ക് നാശം; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍
1563622
Friday, May 30, 2025 7:13 AM IST
ചങ്ങനാശേരി: പേമാരിയിലും കൊടുങ്കാറ്റിലും മരങ്ങള്‍ കടപുഴകുന്നു, നിരവധി വീടുകള്‍ക്ക് നാശനഷ്ടം. താലൂക്കിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പുയരുന്നു. കിഴക്കന്‍വെള്ളം ശക്തിയായി എത്തുന്നു. പായിപ്പാട് പഞ്ചായത്തിലെ പൂവം, പെരുമ്പുഴക്കടവ്, നക്രാല്‍ പ്രദേശങ്ങളിലും വാഴപ്പള്ളി പഞ്ചായത്തിലെ പറാല്‍, വെട്ടിത്തുരുത്ത് മേഖലകളിലും വെള്ളപ്പൊക്കം ദുരിതം വര്‍ധിച്ചിട്ടുണ്ട്.
പെരുന്ന ഗവൺമെന്റ് യുപി സ്കൂള്‍, ഗവൺമെന്റ് മോഡല്‍ ഹൈസ്കൂള്‍, പണ്ടകശാല സെന്റ് ജയിംസ് യുപി സ്കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. 20 കുടുംബങ്ങളിലെ അമ്പതോളം പേരെ ക്യാമ്പുകളിലേക്കു മാറ്റിയിട്ടുണ്ട്. പുഴവാത് യുപി സ്കൂളും ക്യാമ്പിനായി സജ്ജമാക്കിയിട്ടുണ്ട്.
പായിപ്പാട് പഞ്ചായത്തിലെ പൂവം പ്രദേശത്തെ റോഡുകളും നിരവധി വീടുകളും വെള്ളത്തിലായി. മലേപുതുവല്, അറുനൂറില്‍ പുതുവല്‍, എടവന്ത്ര, കോമങ്കേരിച്ചിറ, എസി കോളനി, കാവാലിക്കരച്ചിറ,വാഴപ്പള്ളി പഞ്ചായത്തിലെ നത്തനടിച്ചിറ, ഇരത്ര, ചാമ, തൂപ്രം, പുതുച്ചിറ ഭാഗങ്ങളും നഗരപരിധിയിലെ വാലുമ്മേച്ചിറ, മഞ്ചാടിക്കര, കോണത്തോടി ഭാഗങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
എസി റോഡിലെ ആവണി, പൂവം, പാറയ്ക്കല്‍ ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടായിട്ടുണ്ട്. എസി കനാലിലും ജലനിരപ്പുയര്‍ന്നിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും വാഴൂര്‍ റോഡില്‍ പാറേല്‍ പള്ളിക്ക് സമീപം റോഡരികില്‍ നിന്ന തണല്‍ മരം കടപുഴകി വീണു. നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന തിരക്കേറിയ റോഡിലാണ് മരം വീണതെങ്കിലും ഭാഗ്യവശാല്‍ അപകടങ്ങളില്ല.
മരം വീണതിനെ തുടര്‍ന്ന് റോഡില്‍ ഗതാഗതം തടസപ്പെട്ടു. ചങ്ങനാശേരി ഫയര്‍ ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ബുധനാഴ്ചയും ഇതിനു സമീപത്തു നിന്ന മറ്റൊരു മരം കാറ്റില്‍ നിലംപതിച്ച് ഗതാഗതം കുരുങ്ങിയിരുന്നു.
തുടര്‍ച്ചയായി മരങ്ങള്‍ വീണ് അപകങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ പാറേല്‍ പള്ളിക്ക് എതിര്‍വശത്തുള്ള ആല്‍മരവും പൂവാകയും വെട്ടിമാറ്റി പൊതുജനങ്ങളുടെയും വാഹന യാത്രികരുടെയും സുരക്ഷ ഉറപ്പാക്കാന്‍ അധികാരികള്‍ തയാറാകണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
സ്കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ സ്കൂള്‍ പരിസരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് അധ്യാപകരും രക്ഷിതാക്കളും ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.