അവധി കഴിഞ്ഞു; പഠനം "തുടരും'
1564265
Monday, June 2, 2025 4:37 AM IST
കൊച്ചി: രണ്ട് മാസം നീണ്ട വേനലവധിക്ക് ശേഷം ജില്ലയിലെ സ്കൂളുകള്‍ ഇന്നുതുറക്കും. ആദ്യമായി സ്കൂളിലെത്തുന്ന കുരുന്നുകളെ സ്വീകരിക്കാന്‍ വര്‍ണാഭമായ ഒരുക്കങ്ങളാണ് സ്കൂള്‍ അധികൃതര്‍ നടത്തിയിട്ടുള്ളത്. പുതിയ അധ്യായന വര്‍ഷത്തിനു മുന്നോടിയായി സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയാകുന്നു.
സ്കൂള്‍ ബസുകളുടെ പരിശോധന പൂര്‍ത്തിയായി. പോരായ്മകള്‍ കണ്ടെത്തിയവ, പ്രശ്നം പരിഹരിച്ച് ഉടനടി ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സ്കൂള്‍ തുറക്കും മുമ്പുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അതനുസരിച്ചുള്ള തയാറെടുപ്പുകള്‍ ജില്ലായിലെ എല്ലാ സ്കൂളുകളിലും നടത്താനായിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ആദ്യമായി സ്കൂളിലേക്കെത്തുന്ന കുട്ടികളെ സ്വീകരിക്കാന്‍ കളര്‍ഫുള്‍ ഒരുക്കങ്ങളാണ് സ്കൂളുകളും അധ്യാപക രക്ഷകര്‍ത്തൃ സംഘടനകളും ചേര്‍ന്ന് ഒരുക്കിയിട്ടുള്ളത്. രണ്ടു മാസത്തോളമായി ആളനക്കം ഇല്ലാതെ കിടന്ന സ്കൂള്‍ പരിസരങ്ങള്‍ സന്നദ്ധസംഘടനകളുടെ അടക്കം സഹകരണത്തോടെ വൃത്തിയാക്കി കഴിഞ്ഞു. അവസാനവട്ട ശുചീകരണ പ്രവര്‍ത്തനങ്ങളും സ്കൂള്‍ അലങ്കരിക്കുന്ന ജോലികളും ഇന്നലെ വൈകിട്ടോടെ പൂര്‍ത്തായി.
ജില്ലാതല പ്രവേശനോത്സവം കടുങ്ങല്ലൂരില്‍
പുതിയ അധ്യയന വര്‍ഷത്തിലെ ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം ഇന്നു രാവിലെ 9.30ന് ആലുവയില്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ജിഎച്ച്എസ് പടിഞ്ഞാറെ കടുങ്ങല്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ സാഹിത്യകാരന് സേതു അക്ഷരദീപം തെളിയിക്കും. ജില്ലാ പഞ്ചായത്തംഗം മനോജ് മൂത്തേടന് അധ്യക്ഷത വഹിക്കും. ഹൈബി ഈഡന് എംപി, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, തുടങ്ങിയവര്‍ പങ്കെടുക്കും.
‘അവധി ചോദിക്കാന്‍ നില്‍ക്കണ്ട, സ്കൂള്‍ ജീവിതം ആസ്വദിക്കൂ’ കളക്ടര്‍
കൊച്ചി: ജില്ലയില്‍ മഴ തുടരുന്നതിനിടെ സ്കൂളുകളുടെ അവധി തിരക്കി ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ എത്തുന്ന കുട്ടികളുടെ എണ്ണവും കൂടി. ഇതോടെ മഴക്കാര് കാണുമ്പോഴേക്കും അവധി ചോദിക്കുന്നത് നിര്‍ത്തി ഇനി സ്കൂളില്‍ പോയി പഠിച്ച് മിടുക്കരാവു എന്ന ആശംസയുമായി കളക്ടര്‍ രംഗത്തെത്തി.
കൂട്ടുകാരുമായി കളിച്ച് ചിരിച്ചു പഠിച്ച് ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓര്‍മ്മകള്‍ സൃഷ്ടിക്കൂ. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച പോസ്റ്റിലാണ് ജില്ലാ കളക്ടര്‍ വേനലവധി കഴിഞ്ഞെത്തുന്ന കുട്ടികളെ പുതിയ അധ്യയന വര്‍ഷത്തിലേക്ക് സ്വാഗതം ചെയ്തത്.
അതേസമയം മഴ മുന്നറിയിപ്പുള്ള സാഹചര്യങ്ങളില്‍ മഴയുടെ തീവ്രതയും, സുരക്ഷ സാഹചര്യങ്ങളും പരിശോധിച്ച് കൃത്യമായി അവധി പ്രഖ്യാപിക്കുന്നതാണെന്നും കളക്ടര്‍ പറഞ്ഞു.