തൃശൂർ: എക്സൈസിന്റെ ഇലക്ഷൻ സ്പെഷൽ ഡ്രൈവ് ഒരുമാസം തികയുംമുന്പേ മദ്യം, മയക്കുമരുന്നു കേസുകളിൽ ജില്ലയിൽ ഇതുവരെ അറസ്റ്റിലായത് 268 പേർ. പിഴയായി ഈടാക്കിയത് 1,08,000 രൂപ. മാർച്ച് 16നു തെരഞ്ഞെടുപ്പു വിജ്ഞാപനം ഇറങ്ങിയശേഷമാണു എക്സൈസ് കർശനനടപടികളുമായി രംഗത്തിറങ്ങിയത്.
432.8 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍, 484.4 ലിറ്റര്‍ ഐഎംഎഫ്എല്‍, 88 ലിറ്റര്‍ ചാരായം, 36 ലിറ്റര്‍ അരിഷ്ടം, 1140 ലിറ്റര്‍ കള്ള്, 732 ലിറ്റര്‍ വാഷ്, 20.4 ലിറ്റര്‍ ബിയർ, 5.5 ലിറ്റര്‍ അനധികൃത മദ്യം, 13.816 കിലോഗ്രാം കഞ്ചാവ്, എട്ടു കഞ്ചാവ് ചെടികൾ, 3.61 ഗ്രാം ഹാഷിഷ് ഓയിൽ, 2.465 ഗ്രാം മെത്താഫിറ്റമിൻ എന്നിവ പരിശോധനയിൽ കണ്ടെത്തി. തൊണ്ടിയായി 15,170 രൂപയും ഒന്‍പതു വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ലയിലെ ആറു ഡിസ്റ്റിലറികൾ നിരീക്ഷിക്കാൻ പ്രത്യേകം സിസിടിവി കാമറകള്‍ സ്ഥാപിച്ച് 24 മണിക്കൂർ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കടല്‍, കരമാര്‍ഗമുള്ള ലഹരിക്കടത്തു തടയാൻ കോസ്റ്റല്‍ പോലീസ്, ഫിഷറീസ് വകുപ്പുകളുമായി ചേര്‍ന്നു കടലില്‍ പട്രോളിംഗും പോലീസുമായി ചേര്‍ന്നും അല്ലാതെയും വാഹനപരിശോധനകളും നടത്തിവരുന്നു.
പരിശോധനകൾക്കായി ഇനിയും എക്സൈസ് ഉദ്യോഗസ്ഥരെ വിന്യസിക്കാൻ ഇന്നലെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പോലീസ് ഒബ്സര്‍വര്‍ സുരേഷ്കുമാര്‍ മെംഗാഡെയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണ തേജ അധ്യക്ഷനായിരുന്നു. സബ് കളക്ടര്‍ മുഹമ്മദ് ഷെഫീഖ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എസ്. ഷാനവാസ്, വകുപ്പുതല ഉ്യോഗസ്ഥര് തുടങ്ങിയവര്‍ പങ്കെടുത്തു.