അന്ന് സംഘാടക, മത്സരാര്‍ഥി; ഇന്ന് അധ്യാപികയായി വിദ്യാര്‍ഥികള്‍ക്കൊപ്പം
കോട്ടയം: കലോത്സവ ഓര്‍മകള്‍ ഏറെ പറയാനുണ്ട് എംജി യൂണിവേഴ്സിറ്റി ജേര്‍ണലിസം വകുപ്പ് മേധാവി ഡോ. ലിജിമോള്‍ പി. ജേക്കബിന്. 1990ല്‍ ആദ്യമായി നടന്ന എംജി കലോത്സവത്തിന്റെ മുന്‍നിര സംഘാടകയായിരുന്നു അന്ന് യൂണിവേഴ്സിറ്റി യൂണിയന് വൈസ് ചെയര്‍മാനായിരുന്ന ലിജിമോള്‍. അക്കാലത്തെ കലോത്സവങ്ങളിലൊക്കെ പ്രസംഗം, രചനാ മത്സരങ്ങളില്‍ തുടരെ പങ്കെടുത്തിട്ടുണ്ട്.
പിന്നീട് ജേര്‍ണലിസത്തില്‍ പിജിയും ഡോക്ടറേറ്റും നേടി എംജി യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റിൽ അധ്യാപികയും തുടര്‍ന്ന് മേധാവിയുമായി. മൂന്നു പതിറ്റാണ്ടിലേറെയായി കലോത്സവ വേദികളില്‍ ഈ അധ്യാപികയുടെ സാന്നിധ്യമുണ്ട്. വിദ്യാര്‍ഥികളെ വിവിധ ഇനങ്ങള്‍ പരിശീലിപ്പിച്ച് മത്സരവേദിയില്‍ എത്തിക്കാന്‍ ടീച്ചര്‍ കൂടെയുണ്ട്.
പത്രപ്രവര്‍ത്തനത്തില്‍ മാത്രമല്ല ആടാനും പാടാനും പ്രസംഗിക്കാനുമൊക്കെ കഴിവുള്ളവരാണ് തന്റെ വിദ്യാര്‍ഥികളെന്ന തിരിച്ചറിവിലാണ് ലിജി ടീച്ചറും സഹ അധ്യാപകരും ടീമിനെ നയിക്കുന്നത്. കലോത്സവത്തിലെ എല്ലാ വേദികളിലും മാധ്യമ വിദ്യാര്‍ഥികളുടെ സാന്നിധ്യമുണ്ട്.
സഞ്ജനയുടെ താളം
കോട്ടയം: ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങള്‍ക്കൊപ്പം ആത്മവിശ്വാസം മുറുകെ പിടിച്ചു സഞ്ജന പാടി. ട്രാന്സ്ജന്ഡര് വിഭാഗത്തിൽ കര്‍ണാടിക് ശാസ്ത്രീയ സംഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് എറണാകുളം സെന്റ് തെരേസാസ് കോളജിലെ വിദ്യാര്‍ഥി കൂടിയായ സഞ്ജന.
കഴിഞ്ഞ ദിവസം നടന്ന ഭരതനാട്യത്തില്‍ രണ്ടാം സ്ഥാനവും കഴിഞ്ഞ എംജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പ്രതിഭാതിലകപ്പട്ടവും നേടിയിട്ടുണ്ട് സഞ്ജന.