പുതിയ രീതികൾ ആദ്യം പരീക്ഷിച്ചത് കേരളത്തിൽ 1958ലെ ദേവികുളം ഉപതെരഞ്ഞെടുപ്പിലാണ് മാർക്കിംഗ് സംവിധാനം ആദ്യം പരീക്ഷിച്ചത്. ഇതനുസരിച്ച് ബാലറ്റ് പേപ്പറിൽ ഓരോ സ്ഥാനാർഥിയുടെയും പേരും ചിഹ്നവും രേഖപ്പെടുത്തും. ഇഷ്ടമുള്ള സ്ഥാനാർഥിയുടെ ചിഹ്നത്തിൽ അടയാളമിടുന്നതാണു മാർക്കിംഗ് രീതി. ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രം ആദ്യം പരീക്ഷിച്ചതും കേരളത്തിലാണ്.
1982ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ പറവൂർ നിയമസഭ മണ്ഡലത്തിലെ 56 ബൂത്തുകളിലാണ് വോട്ടിംഗ് യന്ത്രം ആദ്യമായി ഉപയോഗിച്ചത്. തെരഞ്ഞെടുപ്പുഫലം റിക്കാർഡ് വേഗത്തിൽ എത്തുകയും ചെയ്തു. എന്നാൽ ഇതിനു പിന്നാലെ വിവാദങ്ങളുമായി.
മത്സരത്തിൽ പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർഥി എ.സി. ജോസ് കോടതിയെ സമീപിച്ചു. ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ബൂത്തുകളിൽ താൻ പിന്നിലായതും മറ്റിടങ്ങളിൽ ലീഡ് ചെയ്തതും ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. കേസിൽ സുപ്രീംകോടതി വിധി എ.സി. ജോസിന് അനുകൂലമായി.
വോട്ടിംഗ് യന്ത്രം ആദ്യമായി ഉപയോഗിച്ച ബൂത്തുകളിലെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കി. പിന്നീട് ബാലറ്റ് പേപ്പർ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയപ്പോൾ ഫലം എ.സി. ജോസിന് അനുകൂലവുമായി. വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്ന രീതിയിൽ ജനപ്രാതിനിധ്യനിയമത്തിൽ 1989ലാണു ഭേദഗതി വരുത്തിയത്.