മാറ്റിയിട്ടും മാറ്റിയിട്ടും തീരാതെ പ്ലാസ്റ്റിക്ക് മാലിന്യം
1568339
Wednesday, June 18, 2025 6:03 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: മാറ്റിയിട്ടും.. മാറ്റിയിട്ടും മാറാതെ പ്ലാസ്റ്റിക്ക് മാലിന്യം.! കടൽ നിറയെ പ്ലാസ്റ്റിക് തരികൾ നിറഞ്ഞെങ്കിലും പരിഹാര മാർഗം തേടാതെ അധികൃതർ. തിരമാലകൾ തീരത്തേക്ക് അടിച്ചുകയറ്റുന്ന പ്ലാറ്റിക് മാലിന്യങ്ങൾ നീക്കൽ രണ്ടാഴ്ചയായി തുടരുമ്പോഴും അവസാനം കാണതെ കുഴയുകയാണ് തൊഴിലാളികൾ.
പ്ലാസ്റ്റിക് അരിപ്പ് കുട്ടകളിൽ നിറക്കുന്ന മണൽ കടൽ വെള്ളത്തിൽ മുക്കിയ ശേഷം വേർതിരിച്ചെടുക്കുന്ന ടൺ കണക്കിന് പ്ലാസ്റ്റിക് തരികൾ ഇതിനോടകം ഉത്തരവാദിത്തപ്പെട്ട സ്വകാര്യ കമ്പനി അധികൃതർ ഏറ്റുവാങ്ങിയെങ്കിലും ഇനിയും വൻശേഖരം കടലിൽ ഉണ്ടെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു. നിലവിൽ ഫയർ ഫോഴ്സിൽനിന്നു പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകരായ സിവിൽ ഡിഫൻസ് അംഗങ്ങളായ നിരവധി പേരാണ് തീരശുചികരണത്തിന് രംഗത്തുള്ളത്.
കപ്പൽ കമ്പനി അധികാരപ്പെടുത്തിയ സ്വകാര്യ കമ്പനി അധികൃതർക്കാണ് മാലിന്യനീക്കത്തിന്റെ ഉത്തരവാദിത്വം. രാവിലെ എട്ടു മുതൽ വൈകുന്നേരം മൂന്നുവരെ നടക്കുന്ന ശുചീകരണത്തിനു ചുമതലപ്പെട്ട തൊഴിലാളികൾക്കു ദിവസവേതനമായി 900 രൂപ നൽകുന്നതായും അറിയുന്നു. കഴിഞ്ഞമാസം 24ന് ആലപ്പുഴക്കും ഉൾക്കടലിൽ താഴ്ന്ന എംഎസ്സിയുടെ എൽസാ - 3 യിലെ കണ്ടെയ്നറുകളിൽ നിന്നുള്ള കളിപ്പാട്ടങ്ങളും കസേരപോലുള്ള വസ്തുക്കളുടെയും നിർമാണത്തിനുപയോഗിക്കുന്ന പ്ലാസ്റ്റിക് തരികളാണ് കടലിനെയും തീരത്തെയും മലിനമാക്കിയത്.
കഴിഞ്ഞ മാസം 26, 27 തീയതികളിലാണ് തിരുവനന്തപുരം, തമിഴ്നാട് കന്യാകുമാരി ജില്ലയുടെയും വിവിധ തീരങ്ങളിൽ കണ്ടെയ്നറുകളും പ്ലാസ്റ്റിക് നിറച്ച ചാക്കുകളും അടിഞ്ഞു കയറിയത്. പൊട്ടിപ്പൊളിഞ്ഞതും അല്ലാത്തതുമായ കണ്ടെയ്നറുകളും മാറ്റുകയും ചാക്കുകെട്ടുകൾ കരയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ തിരയടിയിൽ പാറക്കൂട്ടങ്ങളിലും മറ്റും തട്ടി നൂറുകണക്കിനു ചാക്കുകൾ പൊട്ടി പ്പൊളിഞ്ഞ് പ്ലാസ്റ്റിക് തരികൾ കടലിൽ വീണിരുന്നു.
തീരത്തേക്കു കൂട്ടമായി അടിഞ്ഞു കയറിയ പ്ലാസ്റ്റിക് മാലിന്യങ്ങളെ തുടക്കത്തിൽ പോലീസും സന്നദ്ധപ്രവർത്തകരും, ഹരിതകർമ സേനാംഗങ്ങളും ചേർന്നു നീക്കിയെങ്കിലും തിരയടിയിൽ ഇവ നിരന്തരം എത്താൻ തുടങ്ങിയതോടെ എല്ലാവരുംപിൻവാങ്ങി. ഏറെ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്ന മുന്നറിയിപ്പുണ്ടായതോടെയാണ് വോളൻഖിയർമാരെ രംഗത്തിറക്കാൻ സ്വകാര്യ കമ്പനി അധികൃതർ ശ്രമം നടത്തിയത്.
കടലിൽ മീറ്ററുകളോളം ആഴത്തിൽ അടിഞ്ഞ പ്ലാസ്റ്റിക്കുകൾ മീനുകളെയും സാരമായി ബാധിക്കാൻ സാധ്യതയുള്ളതായും മത്സ്യത്തൊഴിലാളികൾ ആശങ്കപ്പെടുന്നുണ്ട്. കപ്പലപകടം നടന്ന് ഒരു മാസത്തോടടുക്കുമ്പോഴും പ്ലാസ്റ്റിക്കുകളുടെ വരവിനു മാറ്റമില്ല. വിഴിഞ്ഞത്തുനിന്ന് കൊച്ചിക്കുപോയ എൽസായിലുണ്ടായിരുന്ന 643 കണ്ടെയ്നറുകളിൽ അൻപതോളം എണ്ണം മാത്രമാണ് ഇതുവരെ തീരത്തടിഞ്ഞത്.
കെമിക്കൽ നിറച്ചവയുൾപ്പെടെ ബാക്കിയുള്ളവയുടെ കാര്യത്തിൽ അധികൃതർക്ക് യാതൊരറിവും ഇല്ലതാനും. ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ഉൾക്കടലിൽ കണ്ടെയ്നറുകൾ തകരുന്നുണ്ടാകാമെന്നാണു മത്സ്യത്തൊഴിലാളികൾ കണക്ക് കൂട്ടൽ. ഇവിടെനിന്നാകാം നിലവിലും തുടർച്ചയായി പ്ലാസ്റ്റിക് തരികൾ തീരത്തേക്ക് അടിച്ച് കയറുന്നതെന്നും ഇവർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.