അധികൃതരുടെ കനിവിനു കാതോർത്ത് മരുത്തൂര്‍ പാലം
1568349
Wednesday, June 18, 2025 6:17 AM IST
നെയ്യാറ്റിന്‍കര: കാടും പടര്‍പ്പും കയറിയ കൈവരി ഒരുവശത്ത്. മറുഭാഗത്തെ കൈവരി ഇടിഞ്ഞു താഴെ പോയതിനാല്‍ കരിങ്കല്ക്കല്ലുകള് വാരി അടുക്കിയ നിലയില്‍. വീതി കുറഞ്ഞ പാലം പുതുക്കിപ്പണിയുകയോ സമാന്തരമായി മറ്റൊരു പാലം സ്ഥാപിക്കുകയോ വേണമെന്ന ആവശ്യത്തിനും പരിഹാരമായില്ല. കരമന- കളിയിക്കാവിള പാതയില്‍ മരുത്തൂര്‍ തോടിനു കുറുകെയുള്ള ചരിത്രപ്രസിദ്ധമായ മരുത്തൂര്‍ പാലം അധികൃതരുടെ കനിവ് കാത്തുകിടക്കുകയാണ്.
ഒട്ടേറെ ജീവനുകള്‍ പൊലിഞ്ഞുവീണ നെയ്യാറ്റിന്‍കര മരുത്തൂര്‍ പാലം സ്ഥിതി ചെയ്യുന്നത് മൂന്നുകല്ലിന്മൂട്ടിനും ടിബി ജംഗ്ഷനും മധ്യേയായി നഗരസഭ സ്റ്റേഡിയത്തിനു സമീപത്തായാണ്. പൊതുവേ വീതി കുറഞ്ഞ പാലത്തില്‍ രണ്ടു ബസുകള്‍ക്ക് ഒരേ സമയം അങ്ങോട്ടുമിങ്ങോട്ടും സുഗമമായി കടന്നുപോകാനാവില്ല.
മൂന്നുകല്ലിന്മൂട്ടില്നിന്നും നെയ്യാറ്റിന്‍കരയിലേയ്ക്ക് ഇറക്കം ഇറങ്ങി വരുന്ന യാത്രക്കാര്‍ വളവ് കഴിഞ്ഞു നേരെ മരുത്തൂര്‍ പാലത്തിലേയ്ക്ക് കയറും. മറുവശത്ത് ടി ബി ജംഗ്ഷനില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ ഇറക്കവും വളവും പിന്നിട്ട് മരുത്തൂര്‍ പാലത്തിലേയ്ക്ക് കടക്കും. ഇറക്കം ഇറങ്ങി വരുന്നതിനായതിനാല്‍ പല വാഹനങ്ങളും സ്വാഭാവികമായി വേഗതയിലായിരിക്കാം. വീതി കുറഞ്ഞ പാലം എന്നതുപോലെ വാഹനങ്ങളുടെ ഈ വേഗതയും ഇവിടുത്തെ അപകടങ്ങളുടെ കാരണങ്ങളില്‍പ്പെടുന്നു.
ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി മരുത്തൂര്‍ പാലത്തിനും ആവശ്യമായ മാറ്റങ്ങള്‍ വരുമെന്ന പ്രതീക്ഷയിലാണ് നിലവില്‍ പ്രദേശവാസികളും യാത്രക്കാരും.