വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിന്റെ മരമില്ലിൽനിന്ന് കാൽക്കോടിയുടെ യന്ത്ര ഭാഗങ്ങൾ കവർന്ന പ്രതികൾ അറസ്റ്റിൽ
1601079
Sunday, October 19, 2025 8:11 AM IST
തലശേരി: വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിന്റെ മരമില്ലിൽ നിന്ന് കാൽക്കോടിയുടെ യന്ത്രഭാഗങ്ങൾ കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. കൊടുവള്ളി വീനസ് കോർണറിലെ സിറ്റി സെന്ററിന് പിറകിലുള്ള സതേൺ വിനീയേഴ്സ് ആൻഡ് വുഡ് വർക്സ് സ്ഥാപനത്തിൽ നടത്തിയ കവർച്ചയിലാണ് സെക്യൂരിറ്റി ജീവനക്കാരൻ കതിരൂർ ആറാം മൈലിലെ കനകരാജ് (64 ), പാട്യത്തെ മാരി ശെൽവം (30), വടകര പുറമേരിയിലെ വി. സന്തോഷ് കുമാർ (29), എന്നിവർ അറസ്റ്റിലായത്.
പ്രതികളെ കോടതി റിമാൻഡ് ചെയ്തു.ദീർഘകാലമായി അടച്ചിട്ട സ്ഥാപനത്തിലാണ് കവർച്ച നടന്നത്. പരാതി രജിസ്റ്റർ ചെയ്ത പോലീസ് രണ്ടുദിവസം കൊണ്ട് പ്രതികളെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് 25 ലക്ഷം രൂപ വില വരുന്ന മെഷീനറികൾ കാണാനില്ലെന്ന് കാണിച്ച് കമ്പനി മാനേജർ പിണറായി പാണ്ട്യാല മുക്കിലെ ശ്രുതിലകത്തിൽ രാജഗോപാലൻ നായർ പരാതി നല്കിയത്.
കഴിഞ്ഞ ഓഗസ്റ്റ് 30 നും ഒക്ടോബർ 13 നും ഇടയിലുള്ള ഏതോ സമയത്താണ് കളവ് നടന്നതെന്നായിരുന്നു സൂചന. കമ്പനിയിൽ മരങ്ങൾ ഈർച്ച നടത്താൻ വേണ്ടി തടികൾ മെഷീനിലേക്ക് ഉരുട്ടിക്കൊണ്ടുപോകുന്ന റെയിലിന്റെ ഒരു ഭാഗവും മരം ഉരുട്ടാൻ ഉപയോഗിക്കുന്ന ഇരുമ്പിന്റെ നാല് ടയറുകളും സ്റ്റാൻഡും ഉൾപ്പെടെയുള്ള അനുബന്ധ ഉരുപ്പടികളുമാണ് കവർച്ച നടത്തിയതായി കണ്ടെത്തിയത്.
ഒന്നിൽ കൂടുതൽ പേർ എത്തിയാൽ മാത്രമേ ഏറെ ഭാരമുള്ള യന്ത്രഭാഗങ്ങൾ കടത്തിക്കൊണ്ടുപോകാനാവു എന്ന നിഗമനത്തിൽ ആദ്യം കമ്പനിയിലെ സെക്യൂരിറ്റിക്കാരനെയാണ് ചോദ്യം ചെയ്തത്. ചില സൂചനകൾ ലഭിച്ചതോടെ ആക്രിക്കച്ചവടക്കാരായ മറ്റ് പ്രതികളിലേക്കും അന്വേഷണസംഘം നീങ്ങുകയായിരുന്നു.
തൊണ്ടി മുതലുകളിൽ ഒരു ഭാഗം വടകര പുറമേരി വെള്ളൂരിലെ ആക്രിക്കടയിൽ നിന്നും പോലീസ് വീണ്ടെടുത്തു. പ്രമുഖ പ്ലൈവുഡ് വ്യവസായിയായിരുന്ന എ.കെ. കാദർകുട്ടി സാഹിബായിരുന്നു മരമില്ലിന്റെ സ്ഥാപകൻ.