രാജ്യത്തെ ആദ്യ ഡിജിറ്റൽ കുടുംബക്കോടതി ശാസ്താംകോട്ടയിൽ ആരംഭിക്കുന്നു
1592647
Thursday, September 18, 2025 6:30 AM IST
ശാസ്താംകോട്ട: രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ കുടുംബക്കോടതി ശാസ്താംകോട്ടയിൽ 20 മുതൽ പ്രവർത്തനമാരംഭിക്കും. പൂർണമായും പേപ്പർലെസ് സംവിധാനത്തിലായിരിക്കും കോടതിയുടെ പ്രവർത്തനം. 24 മണിക്കൂറും പ്രവർത്തിക്കുമെന്നതിനാൽ ഏതു സമയത്തും കേസുകൾ ഫയൽ ചെയ്യുന്നതിനും വിവരങ്ങൾ അറിയാനുമുള്ള സംവിധാനവും ഉണ്ടായിരിക്കും.
സാധാരണ കുടുംബക്കോടതികളിൽ 36 ജീവനക്കാർ വേണ്ടിടത്ത് ഡിജിറ്റൽ കോടതിയിൽ ഒന്പതു ജീവനക്കാർ മാത്രമേ ആവശ്യമായി വരുന്നുള്ളു. ചവറ കുടുംബ കോടതിയിൽ കുന്നത്തൂർ താലൂക്കിൽ നിന്നും നിലവിലുള്ള 2000 കേസുകൾ ശാസ്താംകോട്ടയിലേക്കു മാറ്റും. ഇതിനൊപ്പം കൊട്ടാരക്കര താലൂക്കിലെ പുത്തൂർ,പവിത്രേശ്വരം വില്ലേജുകളിലെയും കൊല്ലം താലൂക്കിലെ ഈസ്റ്റ് കല്ലടയിലെ കേസുകളും ഇവിടേക്കു മാറ്റപ്പെടും.ഇതോടെ മൂവായിരത്തിലധികം കേസുകൾ എത്തുമെന്നാണ് കരുതുതുന്നത്.
രാജ്യത്തെ ആദ്യത്തെ മോഡൽ ഡിജിറ്റൽ കുടുംബ കോടതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് നിർവഹിക്കും. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡിജിറ്റൽ സാങ്കേതികയുടെ സ്വിച്ച് ഓൺ കർമം ജില്ലയുടെ ചുമതല വഹിക്കുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സതീഷ് നൈനാൻ നിർവഹിക്കും. ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിക്കും.
കൊടിക്കുന്നിൽ സുരേഷ് എംപി,സംസ്ഥാന വയോജന കമ്മീഷൻ ചെയർമാൻ കെ.സോമപ്രസാദ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.കൊല്ലം ജില്ലാ പ്രിൻസിപ്പൽ ജഡ്ജി എൻ.വി രാജു സ്വാഗതവും ശാസ്താംകോട്ട മോഡൽ ഡിജിറ്റൽ ഫാമിലി കോടതി ജഡ്ജ് നന്ദിയും പറയും.