എക്സൈസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച ശേഷം പ്രതി രക്ഷപ്പെട്ടു
1601555
Tuesday, October 21, 2025 3:32 AM IST
കൊല്ലം: കഞ്ചാവ് കടത്തിക്കൊണ്ടുവന്നതു പിടികൂടാൻ ശ്രമിക്കവേ എക്സെസ് ഉദ്യോഗസ്ഥനെ കാറിടിച്ച് വീഴ്ത്തി പ്രതി രക്ഷപ്പെട്ടു. കിളികൊല്ലൂർ സ്വദേശി നിഷാദാണ് പിടികൂടാൻ ശ്രമിക്കവേ സിവിൽ എക്സൈസ് ഓഫീസർ ജോജോയെ കാറിടിച്ചു വീഴ്ത്തി രക്ഷപ്പെട്ടത്.
പരിക്കേറ്റ ജോജോയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തികുളങ്ങര കന്നിമേൽ ഭാഗത്ത് കഴിഞ്ഞദിവസം രാത്രി എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം. കാറിലെത്തിയ നിഷാദ് കഞ്ചാവ് തൃശൂർ സ്വദേശിക്കു കൈമാറാൻ ശ്രമിക്കുന്പോഴാണ് സംഭവം.
തൃശൂർ പീച്ചി മനയ്ക്കപ്പാടം പുളിന്തറ വീട്ടിൽ സ്റ്റാൻലി പീറ്ററിനെ (26) സംഭവ സ്ഥലത്തു വച്ചുതന്നെ എക്സൈസ് സംഘം പിടികൂടി. പിന്നീട് ഇയാൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ 8.286 കിലോഗ്രാം കഞ്ചാവും വടിവാളും കഞ്ചാവ് പായ്ക്കു ചെയ്യാനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. കേസിൽ സ്റ്റാൻലി പീറ്റർ ഒന്നാം പ്രതിയും രക്ഷപ്പെട്ട നിഷാദ് രണ്ടാം പ്രതിയുമാണ്.
എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനു നിഷാദിനെ പ്രതിയാക്കി മറ്റൊരു കേസുമെടുത്തിട്ടുണ്ട്. നിഷാദിനെ പിടികൂടുന്നതിന് എക്സൈസ് ജില്ലയിൽ വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ഒഡീഷയിൽ നിന്നും വൻ തോതിൽ കഞ്ചാവ് എത്തിച്ച് ഇടനിലക്കാർ വഴി വിൽപന നടത്തുന്നതാണ് ഇവരുടെ രീതി. കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ സി.പി. ദിലീപിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
സിവിൽ എക്സൈസ് ഓഫീസർമാരായ തൻസീർ അസീസ്, ജോജോ, സൂരജ്, ലാൽ, ജാസ്മിൻ, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, അസിസ.എക്സൈസ് ഇൻസ്പെക്ടർ ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.