ചെറുതോണി: കഞ്ഞിക്കുഴിയിൽ വ്യാജമദ്യനിർമാണ യൂണിറ്റിൽനിന്നു 70 ലിറ്റർ വ്യാജമദ്യവും കരാമൽ സ്പിരിറ്റും 760 വ്യാജ ഹോളാഗ്രാം സ്റ്റിക്കറുകളും മദ്യം നിറയ്ക്കാൻ സൂക്ഷിച്ചിരുന്ന അരലിറ്ററിന്റെ 2,940 കുപ്പികളും 350 ലിറ്ററിന്റെ നാല് പ്ലാസ്റ്റിക് ബാരലുകൾ, കുപ്പിയടപ്പുകൾ, പമ്പുസെറ്റ്, പ്ലാസ്റ്റിക് കന്നാസുകൾ, ട്രേകൾ, ബക്കറ്റ് തുടങ്ങിയവ പിടിച്ചെടുത്തു.
ഏതാനും ദിവസം മുന്പ് പൂപ്പാറയിൽനിന്നു വ്യാജമദ്യവും പ്രതികളും പിടിയിലായിരുന്നു. ഇതേത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കഞ്ഞിക്കുഴിയിലെ വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെത്തിയത്. കഞ്ഞിക്കുഴി സ്വദേശി ബിനു മാത്യുവിന്റെ വീട്ടിലാണ് വ്യാജമദ്യ നിർമാണം നടന്നിരുന്നത്.
പൂപ്പാറയിൽ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണു ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്. എംസി മദ്യത്തിന്റെയും സർക്കാരിന്റെയും വ്യാജ സ്റ്റിക്കർ പതിപ്പിച്ച കുപ്പിയിലാണു മദ്യം നിറച്ചിരുന്നത്. മൂന്നാർ സർക്കിൾ ഇൻസ്പെക്ടർ ജി. രാജീവ്, ഇടുക്കി സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ കെ.ഡി. സതീശൻ, ഇൻസ്പെക്ടർ ഡി. അരുൺ, എക്സൈസ് ഇൻസ്പെക്ടർമാരായ സെബാസ്റ്റ്യൻ ജോസഫ്, വി.പി. മനു, പി.കെ. സുരേഷ്, പ്രിവന്റീവ് ഓഫീസർമാരായ കെ.ഡി. സജിമോൻ, രാജേഷ്നായർ, ഷിജു ദാമോദരൻ, കെ.ആർ. ബിജു, കെ.കെ. സുരേഷ്, എസ്. ബാലസുബ്രമണ്യൻ, കെ.എൻ. രാജൻ, എൻ.വി. ശശീന്ദ്രൻ, എക്സൈസ് ഓഫീസർമാരായ പി.സി. വിജയകുമാർ, ബിനു ജോസഫ്, കെ.എം. സുരഭി എന്നിവർ ചേർന്നു നടത്തിയ പരിശോധനയിലാണു പ്രതികൾ കുടുങ്ങിയത്.