കാലവർഷം പടിവാതിലിൽ; ജാഗ്രതാ നിർദേശവുമായി അധികൃതർ
1560704
Sunday, May 18, 2025 11:59 PM IST
തൊടുപുഴ: കാലവർഷം ഉടൻ എത്തുമെന്ന കാലാവസ്ഥാ വകുപ്പ് അറിയിച്ചതോടെ ജാഗ്രതാ നിർദേശവുമായി ദുരന്തനിവാരണ അഥോറിറ്റി. അടുത്തയാഴ്ച കാലവർഷം എത്തുമെന്നാണ് കണക്കുകൂട്ടൽ. ഇടിമിന്നലോടുകൂടിയ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഇന്ന് ജില്ലയിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിൽ വർഷകാലത്ത് പതിവായി ഉണ്ടാകാറുള്ള ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ പോലുള്ള പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള മുന്നൊരുക്കങ്ങളാണ് ജില്ലാ ഭരണകൂടം സജ്ജമാക്കുന്നത്.
ജാഗ്രതാ നിർദേശം
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു. നദീതീരങ്ങൾ, അണക്കെട്ടുകളുടെ താഴ്വാരങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് മാറിത്താമസിക്കണം. ദുരന്തസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും ക്യാന്പുകൾ തുറന്നു എന്നുറപ്പാക്കി അങ്ങോട്ട് മാറിത്താമസിക്കണം.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും ശക്തമായ മേൽക്കൂരയില്ലാത്ത വീടുകളിൽ കഴിയുന്നവരും ജാഗ്രത പാലിക്കണം. അപകടാവസ്ഥ മുന്നിൽ കാണുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം.കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങളിലും ജാഗ്രത വേണം.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്.
മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നതുവരെ ഒഴിവാക്കണം.
അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കുകയും മരത്തിന്റെ ശിഖരങ്ങൾ വെട്ടിനീക്കുകയും ചെയ്യുക. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നന്പറുകളിൽ ബന്ധപ്പെടണം.
ഇടിമിന്നലിനെ സൂക്ഷിക്കുക
ഇടിമിന്നലിന്റെ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻതന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് മിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതിരിക്കുക. കെട്ടിടത്തിനകത്ത് ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ് ഉപയോഗിക്കരുത്. വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയോ ചെയ്യരുത്. മിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തുടരുക. മിന്നൽ ഉണ്ടാകുന്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാനോ പാടില്ല.
വളർത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യസഹായം എത്തിക്കുക.