വളർത്തുനായയെ പുലി കൊന്നു ; വന്യമൃഗ ഭീതിയിൽ കുറ്റിപ്ലാങ്ങാട് ഗ്രാമം
1560705
Sunday, May 18, 2025 11:59 PM IST
കൊക്കയാർ: നാട്ടിൽ ഇറങ്ങിയ പുലി വളർത്തു നായയെ കടിച്ചുകീറി കൊന്നു. വന്യമൃഗ ഭീതിയിൽ കുറ്റിപ്ലാങ്ങാട് ഗ്രാമം. ഉറുമ്പിക്കര ഈസ്റ്റ് കോളനിയിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കിടുകല്ലിങ്കൽ ബിജുവിന്റെ വളർത്തുനായയെയാണ് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 11ന് മുറ്റത്ത് നായയുടെ കുര കേട്ടെങ്കിലും ഭീതി കാരണം പുറത്തിറങ്ങി നോക്കിയില്ലെന്ന് ബിജുവിന്റെ വീട്ടിലു ള്ളവർ പറയുന്നു. തുടർന്ന് രാവിലെ നായയെ കാണാതാവുകയും തെരച്ചിലിൽ 500 മീറ്റർ മാറി വനംഭാഗത്ത് നായയുടെ ജഡം കണ്ടെത്തുകയും ചെയ്തു. ഉടലും തലയും വേർപെട്ട നിലയിലും ശരീരഭാഗത്തിന്റെ പകുതി ഇല്ലാത്ത അവസ്ഥയിലുമാണ് കണ്ടെത്തിയത്.
വന്യമൃഗ ആക്രമണം ആണെന്നറിഞ്ഞതോടെ വനം വകുപ്പിൽ വിവരമറിയിച്ചു. എരുമേലി റേഞ്ച് ഓഫീസർ ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പുലിയുടേതെന്നു കരുതുന്ന കാൽപ്പാടുകൾ പ്രദേശത്ത് കണ്ടെത്തി. ഇവ പരിശോധിച്ചു പുലിതന്നെ ആണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കുന്നതിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി ഉടൻ പ്രദേശത്ത് കാമറകൾ സ്ഥാപിക്കുമെന്നും കാമറകളിൽ പുലിയുടെ ദൃശ്യം പതിഞ്ഞാൽ കൂടു വയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
വനാതിർത്തി മേഖലയാണെങ്കിലും ഈ പ്രദേശത്ത് ആദ്യമായാണ് വന്യജീവികളുടെ ശല്യം ഉണ്ടാകുന്നത്. ഇതോടെ ഇവിടുത്തെ ജനങ്ങൾ ഭീതിയിലാണ്.